പൊലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിൽ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. പെപ്സി കമ്പനിയിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി. അതേസമയം ഹർത്താൽ വ്യവസായ മേഖലയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയതായി വ്യവസായ സംഘടനകൾ കുറ്റപ്പെടുത്തി.
പെപ്സി കമ്പനിയിലെ 136 കരാർ തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കമ്പനി ഉദ്യോഗസ്ഥരുടെ വാഹനം തൊഴിലാളികൾ തടഞ്ഞിരുന്നു. പൊലീസ് ലാത്തിചാർജ് നടത്തി. ഇതിൽ പ്രതിഷേധിച്ചാണ് വ്യവസായ സ്ഥാപനങ്ങൾ അടപ്പിച്ച് ഹർത്താൽ നടത്തുന്നത്. തൊഴിലാളി സംഘടനകൾ സംയുക്തമായി പെപ്സിയിലേക്ക് മാർച്ച് നടത്തി പ്രതിഷേധിച്ചു.
ഹർത്താലിൽ നാനൂറിലധികം വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. മിക്കയിടത്തും തൊഴിലാളികൾ ജോലിക്ക് ഹാജരായില്ല. അതേസമയം ഹർത്താൽ വ്യവസായ മേഖലയ്ക്ക് കോടികളുടെ നഷ്ടം വരുത്തിയതായി ഇൻഡസ്ട്രീസ് ഫോറം കുറ്റപ്പെടുത്തി.