മലപ്പുറം ജില്ലയിലെ മലയോരഗ്രാമങ്ങളില്‍ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. ഗ്രാമീണമേഖലകളില്‍ ഡെങ്കിപ്പനി പരിശോധനയ്ക്ക് സംവിധാനങ്ങളൊരുക്കാന്‍ ഇതുവരെ സംവിധാനമായിട്ടില്ല.
കിഴക്കേ ഏറനാടിന്റെ മലയോര മേഖലകളിൽ ഒാരോ ദിവസവും ആയിരങ്ങളാണ് പനിയുമായി ചികിൽസ തേടുന്നത്. ജില്ലയിൽ പനി ബാധിച്ചവരിൽ 900 പേർ ഡെങ്കിപ്പനി സംശയത്തോടെ ചികിൽസയിലാണ്. 90 പേർക്ക് ഡെങ്കിപ്പനി ബാധിച്ചൂവെന്നാണ് ഒൗദ്യോഗികമായ കണക്ക്. എന്നാൽ സ്വകാര്യ ആശുപത്രികളില്‍ അടക്കം ഇരുനൂറിലേറെ പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. കാളികാവ് സി.എച്ച്. സിയിൽ മാത്രം ദിവസവും അഞ്ഞൂറിലേറെ പേരാണ് പനിയുമായെത്തുന്നത്.
ഗ്രാമീണമേഖലകളിലൊന്നും ഡെങ്കിപ്പനി പരിശോധനക്ക് സംവിധാനങ്ങളില്ലാത്തതും രോഗികളെ വലക്കുന്നുണ്ട്. കരുവാരകുണ്ട്, വേങ്ങര, കീഴുപറമ്പ് ഭാഗങ്ങളിലും ഒട്ടേറെപ്പേർ ഡെങ്കിപ്പനി ബാധയോടെ ചികിൽസ തേടി.