പാലക്കാട് ഗോവിന്ദാപുരത്തെ പിന്നാക്കവിഭാഗക്കാരെ ജാതിവിവേചനത്തിന്റെ പേരിൽ ഗ്രാമസഭകളിൽ പോലും വിളിക്കുന്നില്ലെന്ന് പരാതി. മുതലമട പഞ്ചായത്തു ഭരണസമിതി അർഹതപ്പെട്ട ആനുകൂല്യങ്ങൾ അനുവദിക്കുന്നിെല്ലന്നും ആരോപണമുണ്ട്. എന്നാൽ ജാതിവിവേചനം നടന്നിട്ടില്ലെന്നും രാഷ്ട്രീയമുതലെടുപ്പാണ് ആക്ഷേപത്തിനു പിന്നിലെന്നുമാണ് സിപിഎം ഭരണസമിതിയുടെ വിശദീകരണം.
മുതലമട പഞ്ചായത്തിൽ ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ താമസിക്കുന്ന പിന്നാക്കവിഭാഗത്തിലുളളവർ ജാതിവിവേചനം നേരിടുന്നതായുളള പരാതിക്ക് ആക്കംകൂട്ടുന്നതാണ് ചില തെളിവുകൾ. കോളനിയിലെ അടിസ്ഥാനസൗകര്യവികസനത്തിന് അടുത്തകാലത്തൊന്നും പഞ്ചായത്ത് സഹായം നൽകിയിട്ടില്ല. മിക്ക വീടുകളും വീണ്ടുകീറി , േമൽക്കൂര തകർന്നതും , ഒാലമേഞ്ഞവീടുകളും നിരവധി. വീടു അറ്റകുറ്റപ്പണിക്ക് പഞ്ചായത്തിൽ അപേക്ഷ കൊടുത്താലും പ്രയോജനമില്ലെന്ന് പരാതി.
സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ഒരു വിഭാഗത്തിന് മാത്രമാണ് ആനുകൂല്യങ്ങൾ നൽകുന്നതെന്നും കോളനിയിലുളളവർ പറയുന്നു. എന്നാൽ ആരോപണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് നിഷേധിച്ചു. ജാതിവിവേചനമെന്നത് ശരിയല്ലെന്നും രാഷ്ട്രീയനേട്ടത്തിനുവേണ്ടി ചിലർ കോളനിയിലുളളവരെ ഉപയോഗിക്കുന്നതാണെന്നും പ്രസിഡന്റ് കെ.ബേബിസുധ അറിയിച്ചു.