പാലക്കാട് ഗോവിന്ദാപുരത്തെ പിന്നാക്കവിഭാഗക്കാർ ജാതിവിവേചനം നേരിടുന്നതായി പരാതി. കുടിവെളളം എടുക്കാൻ പോലും മേൽജാതിക്കാർ അനുവദിക്കുന്നില്ല. സംഭവത്തിൽ പ്രതിഷേധിച്ച് വി.ടി.ബൽറാം എംഎൽഎയുടെ നേതൃത്വത്തിൽ യൂത്തുകോൺഗ്രസ് പ്രവർത്തകർ മിശ്രഭോജനമൊരുക്കി.
മുതലമട പഞ്ചായത്തിൽ തമിഴ്നാട് അതിർത്തിയോടു ചേർന്നുവരുന്ന അംബേദ്കർ കോളനിയിൽ താമിസിക്കുന്നവരുടേതാണ് പരാതി. കോളനിക്കകത്തും പുറത്തുമുളള േമൽജാതിക്കാർ എല്ലാ രീതിയിലും ഒറ്റപ്പെടുത്തുന്നു. കച്ചവടസ്ഥാപനങ്ങളിൽ വരെ ജാതീയമായ വേർതിരിവ്. മേൽജാതിക്കാർ കുടിവെളളം എടുക്കുമ്പോൾ പിന്നാക്കക്കാരെ മാറ്റിനിർത്തുന്നു.ഇങ്ങനെ പോകുന്നു പരാതികൾ.
ഉയർന്നജാതിക്കാരുടെ വിഭാഗം ആരോപണം നിഷേധിക്കുകയാണ്്. സംഭവത്തിൽ യൂത്തുകോൺഗ്രസ് പ്രവർത്തകർ മിശ്രഭോജനമൊരുക്കിയാണ് പ്രതിഷേധിച്ചത്. വി.ടി.ബൽറാം എംഎൽഎ കോളനിയിലെത്തി വിവരങ്ങൾ ആരാഞ്ഞു. സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎൽഎ പറഞ്ഞു. ഇൗ മേഖലയിലെ ജാതിയമായ വേർതിരിവിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അടുത്തിടെ നടന്ന വിവാഹമുമായി ബന്ധപ്പെട്ട തർക്കമാണ് ഭിന്നതരൂക്ഷമാക്കിയത്.