മരണത്തിലും ഇഴ പിരിയാത്ത ഇരട്ട സഹോദരിമാർ സ്വന്തം വീട്ടിൽ താമസിക്കാനുള്ള ആഗ്രഹം ബാക്കി വച്ച് യാത്രയായി. ഇന്നലെ തിരുവള്ളൂരിലെ പുഴയിൽ മുങ്ങി മരിച്ച വിസ്മയയും സൻമയയും പിതാവ് ശശിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇത്രകാലവും പലയിടങ്ങളിലായി വാടകയ്ക്ക് കഴിയുകയായിരുന്നു. സ്വന്തമായി വീടു പണിയുകയെന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ച കൂലിപ്പണിക്കാരായ ശശി– സുമ ദമ്പതിമാരുടെ മക്കൾ അതു യാഥാർഥ്യമാകും മുൻപു മരണത്തിലേക്ക് കൂപ്പുകുത്തി.
രണ്ടു കുട്ടികളുടെയും മരണം തിരുവള്ളൂരിലും പരിസരത്തുമുള്ളവരെ ദുഃഖത്തിലാഴ്ത്തി. ചാനിയം കടവ് സൗമ്യത മെമ്മോറിയിൽ യുപി സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസായ ശേഷം തിരുവള്ളൂർ ശാന്തിനികേതൻ എച്ച്എസ്എസിൽ എട്ടിൽ ചേർന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. രണ്ടു പേർക്കും ഒരു ഡിവിഷനിൽ തന്നെ പഠിക്കാൻ ആഗ്രഹമുണ്ടെന്ന് നേരിട്ടെത്തി പറഞ്ഞ് ഒരേ ക്ലാസിലേക്ക് മാറുകയായിരുന്നുവെന്ന് മരണ വിവരമറിഞ്ഞ് വടകര ജില്ലാ ആശുപത്രിയിലെത്തിയ അധ്യാപിക ഷീല പറഞ്ഞു.
കൂട്ടുകാരെപ്പോലെ ഒരിക്കലും വേർ പിരിയാതെ കഴിഞ്ഞിരുന്ന ഇരുവരെയും മരണം തട്ടിയെടുത്തതും ഒന്നിച്ച്. മരണ വാർത്തയറിഞ്ഞ് ആശുപത്രിയിലും പൊതു ദർശനത്തിനു വച്ച തിരുവള്ളൂർ അങ്ങാടിയിലും സംസ്കാര ചടങ്ങ് നടത്തിയ പുതിയോട്ടിൽ വീട്ടിലും നൂറു കണക്കിനാളുകളെത്തി. കുട്ടികളുടെ അമ്മ സുമയുടെ തറവാട് വീട് പൊളിച്ച് പണിയുന്നത് പാതി വഴിയിലാണ്. ഇതിന്റെ മുറ്റത്തോട് ചേർന്നാണ് ഇരുവരുടെയും സംസ്കാരം നടത്തിയത്.
മുല്ലപ്പള്ളി രാമചന്ദ്രൻ എംപി, എംഎൽഎമാരായ സി.കെ. നാണു, ഇ.കെ. വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് എം. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂർ മുരളി, പഞ്ചായത്ത് അംഗം കുണ്ടാറ്റിൽ മൊയ്തു എന്നിവരും വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളും ജന പ്രതിനിധികളും അന്തിമോപചാരമർപ്പിച്ചു.