പാലക്കാട് തൃത്താല മുടവന്നൂരിൽ മാലിന്യം തളളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി. പാട്ടത്തിനെടുത്ത കൃഷിസ്ഥലത്ത് ഇതരജില്ലകളിൽ നിന്നെത്തിക്കുന്ന മാലിന്യം നിക്ഷേപിക്കാനായിരുന്നു നീക്കം.
കൃഷി ആവശ്യത്തിനെന്ന് പറഞ്ഞ് മോഹവില നൽകി പാട്ടത്തിനെടുക്കുന്ന ഭൂമിയിലാണ് മാലിന്യനിക്ഷേപം. മുടവന്നൂരിൽ 26 ഏക്കർ സ്ഥലമാണ് മാലിന്യം നിക്ഷേപിക്കാനായി കണ്ടെത്തിയത്. ഇറച്ചിക്കോഴിക്കടകളിലെ കോഴിഅവശിഷ്ടങ്ങൾ ശേഖരിച്ച് വാഹനങ്ങളിലെത്തിക്കും. കൃഷിസ്ഥലത്ത് വലിയ കുഴികളുണ്ടാക്കി തളളുകയാണ് രീതി. മഴപെയ്താൽ മലിനജലം ഉയർന്നുവരും. രൂക്ഷമായ ദുർഗന്ധം. ഒരു സർക്കാർ വകുപ്പു പോലും നടപടിയെടുക്കാതായപ്പോൾ മാലിന്യവാഹനങ്ങൾ നാട്ടുകാർ തടയുകയായിരുന്നു.
ആറു മാസം മുൻപ് ഇതേപോലെ നാട്ടുകാരുടെ പരാതി ഉയർന്നപ്പോൾ ജൈവരീതിയിൽ മാലിന്യംനിർമാർജനം ചെയ്യുമെന്നായിരുന്നു കരാറുകാരന്റെ വാദം. എന്നാൽ നിരന്തരമായുളള അശാസ്ത്രീയമാലിന്യ നിക്ഷേപം നാട്ടുകാർക്ക് ബുദ്ധിമുട്ടായി.