യാത്രക്കാരെ വലച്ച് വയനാട്ടിൽ സ്വകാര്യബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക്. വർധിപ്പിച്ച ആനുകൂല്യങ്ങൾ ബസുടമകൾ നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. പ്രശ്നപരിഹാരം തേടി എഡിഎമ്മിന്റെ അധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം ചർച്ച നടക്കും.
സ്വകാര്യ ബസുകൾ കൂടുതലായി ഓടുന്ന ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാരെയാണ് പണിമുടക്ക് സാരമായി ബാധിച്ചത്. പ്രധാന പാതകളിൽ കെഎസ്ആർടിസി ബസുകളാണ് യാത്രക്കാരുടെ അശ്രയം.
വർധിപ്പിച്ച ആനുകൂല്യങ്ങൾ ബസുടമകൾ നൽകുന്നില്ലെന്നാരോപിച്ചാണ് തൊഴിലാളികളുടെ പണിമുടക്ക്. ഈമാസം ഒന്നാംതീയതിമുതൽ പ്രതിദിന വേതനത്തിൽ മൂപ്പത് രൂപയും ദിനബത്തയിൽ ഒരു രൂപയും വർധിപ്പിക്കാൻ ജില്ലാ ലേബർ ഓഫിസറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ധാരണയായിരുന്നു. എന്നാൽ ചില ബസുടമകൾ ഈ ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകാതിരുന്നതാണ് സമരത്തിലേക്ക് നയിച്ചത്. ആദ്യം മാനന്തവാടി താലൂക്കിൽ മിന്നൽ പണിമുടക്ക് നടത്തിയിരുന്നെങ്കിലും ഉടമകൾ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. സമരം അവസാനിപ്പിക്കാനായി ചർച്ച നടത്താൻ ബസുടമകളുടെയും തൊഴിലാളികളുടെയും യോഗം എഡിഎം ഇന്ന് വൈകുന്നേരം കൽപറ്റയിൽ വിളിച്ചുചേർത്തിട്ടുണ്ട്.