കോഴിക്കോട് കോർപറേഷന്റെ കുപ്പിവെള്ള പദ്ധതിയായ തീർഥത്തിന്റെ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. കോർപറേഷന്റെയും, കുടുംബശ്രീയുടേയും, സി.ഡി.എസിന്റെയും നേതൃത്വത്തിലാണ് തീർഥം പദ്ധതി നടപ്പാക്കുന്നത്. പഴയ കോർപറേഷൻ കെട്ടിടത്തിലെ പ്ലാന്റാണ് പ്രവർത്തനസജമായത്.
പ്രതിദിനം 20 ലിറ്ററിന്റെ 2000 കാനുകൾ ഇവിടെ ഉൽപ്പാദിപ്പിക്കാൻ സാധിക്കും. ആദ്യഘട്ടത്തിൽ ദിവസേന 500 കാനുകളുടെ വിതരണമാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാകുന്നതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 35 ലക്ഷം രൂപ ചെലവിൽ രണ്ടുമാസം കൊണ്ടാണ് ആദ്യഘട്ടം പൂർത്തികരിച്ചിരിക്കുന്നത്. നഗരപരിധിയിലെ വീടുകളും, ഫ്ലാറ്റുകളും, ഓഫീസുകളും കേന്ദ്രീകരിച്ച് കുടിവെള്ള വിതരണം നടത്തും. 20 ലിറ്റിറിന് 20 രൂപയാണ് വില. എരഞ്ഞിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ രണ്ടാമത്തെ പ്ലാന്റിന്റെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.