കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവു വന്നതിനു പിന്നാലെ ഒറ്റപ്പാലം വാണിയംകുളം ചന്തയിലെ കന്നുകാലി വ്യാപാരം കുത്തനെ ഇടിഞ്ഞു. എല്ലാ വ്യാഴാഴ്ചയും രണ്ടു കോടിരൂപയുടെ വ്യാപാരം നടന്നിരുന്ന ചന്തയുടെ പ്രവർത്തനമാണ് ഭാഗീകമായി സ്തംഭിച്ചത്.
കശാപ്പു നിയന്ത്രണ ഉത്തരവു വന്നതിനുശേഷമുളള ആദ്യ പ്രതിവാര ചന്തയായിരുന്നു ഇന്നലെ വാണിയംകുളത്തു നടന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചന്തയിൽ കച്ചവടം പകുതിയിൽ താഴെയായി കുറഞ്ഞു. രണ്ടു കോടിയിലധികം രൂപയുടെ വ്യാപാരം നടക്കാറുള്ളയിടത്ത് ഇന്നലെ നടന്നത് കേവലം അൻപതു ലക്ഷത്തിൽ താഴെ മാത്രം. തമിഴ്നാട്, ആന്ധ്ര, കർണാടക, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നായി എഴുപതോളം ലോഡ് കന്നുകളാണ് എത്താറുള്ളത്. ഇന്നലയെത്തിയത് പതിനെട്ടു ലോഡ് മാത്രം.
തെക്കൻ കേരളത്തിൽ നിന്നും മലബാറിൽ നിന്നും പതിവായി എത്താറുളള കച്ചവടക്കാരുടെ എണ്ണവും പകുതിയായി കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധി തുടർന്നാൽ ചന്തയുടെ പ്രവർത്തനം വാണിയംകുളം പഞ്ചായത്തിനെ തിരിച്ചേൽപ്പിക്കാനാണ് കരാറുകാരന്റെ തീരുമാനം. മുപ്പത്തുമൂന്നു ലക്ഷം രൂപയ്ക്കാണ് പഞ്ചായത്തിൽ നിന്ന് ചന്ത ലേലത്തിനെടുത്തത്.