കോഴിക്കോട് കൂരാച്ചുണ്ട് ഊളേരിയിൽ മദ്യശാല തുറക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നാലു സമരസമിതി പ്രവർത്തകർ ആത്മഹത്യാ ഭീഷണി മുഴക്കി. മദ്യശാല തുറക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നാണ് ആവശ്യം.
കൊയിലാണ്ടിയിൽ ഉണ്ടായിരുന്ന ബവ്റീജസ് ഒൗട്ട്ലെറ്റ് കൂരാച്ചുണ്ടിലെ ഊളേരിയിലെക്ക് മാറ്റി സ്ഥാപിക്കാനൊരുങ്ങിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. തീരുമാനം വന്നതു മുതൽ പ്രദേശത്ത് സ്ത്രീകളുടേയും കുട്ടികളുടേയും നേൃത്വത്തിൽ സമരം ആരംഭിച്ചിരുന്നു. ഒരാഴ്ചയായിട്ടും പ്രശ്നപരിഹാരമാവാത്തതിനാലാണ് പ്രതിഷേധം ശക്തമായത്. സമരപന്തലിൽരണ്ടു സ്ത്രീകൾ ദേഹത്ത് പെട്രോൾ ഒഴിച്ചു. അതിനിടെ രണ്ടു പുരുഷൻമാർ ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ മരത്തിലും കയറി.
സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും തമ്മിലും നേരിയ സംഘർഷമുണ്ടായി. തഹസിൽദാരെത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതിനുശേഷമാണ് ആത്മഹത്യാ ഭീഷണി അവസാനിപ്പിച്ചത്. മദ്യശാല തുറക്കുന്നത് ജനദ്രേഹപരമാണെന്ന് സമരത്തിന് പിന്തുണയുമായെത്തിയ താമരശേരി രൂപതാ ബിഷപ്പും പറഞ്ഞു.
കലക്ടറുടെ രേഖാമൂലമുള്ള ഉറപ്പു ലഭിക്കുന്നതുവരെപ്രതിഷേധം തുടരുമെന്ന് സമരസമിതി അറിയിച്ചു.