കോഴിക്കോട് കാരന്തൂർ മർക്കസ് ക്യാംപസിലെ വിദ്യാഭ്യാസ തട്ടിപ്പ് സംബന്ധിച്ച് വിദ്യാർഥികൾ ജില്ലാ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പരാതിയിൽ സമഗ്രമായ അന്വഷണം നടത്തുമെന്ന് കമ്മി്ഷണർ ഉറപ്പ് നൽകി.
എഴുതി തയ്യാറാക്കിയ പരാതിക്കൊപ്പം സ്ഥാപനത്തിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുമായാണ് വിദ്യാർഥികൾ ജില്ലാ പൊലീസ് കമ്മിഷണർ ജെ. ജയനാഥിനെ കാണാനെത്തിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരും ഒപ്പമുണ്ടായിരുന്നു. പ്രശ്നപരിഹാരത്തിന് മർക്കസ് മാനേജ്മെന്റുമായി ചർച്ച നടത്താൻ മുൻകൈ എടുക്കാമെന്ന് കമ്മീഷണർ ഉറപ്പ് നൽകി. പരിഹാരം ആകുന്നില്ലെങ്കിൽ വിദ്യാർഥികൾക്ക് സമാധാനപരമായി സമരം നടത്താനുള്ള സൗകര്യമൊരുക്കും.പൊലീസ് പൊളിച്ച് നീക്കിയ സമരപ്പന്തൽ പുനസ്ഥാപിക്കുന്ന കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനം പറയമെന്നും കമ്മീഷണർ വിദ്യാർഥി സംഘത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കോളേജിന് മുന്നിൽ നടന്ന അക്രമസംഭവങ്ങളിൽ കുന്ദമംഗലം പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ചും സംഘം പരാതിപ്പെട്ടു. ആക്രമസംഭവങ്ങളുെട പേരിലുള്ള അറസ്റ്റുകൾ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കുമെന്ന് കമ്മീഷണർ ഉറപ്പ് നൽകി.