അന്യംനിന്നുപോകുന്ന കിഴങ്ങുവർഗങ്ങളുടെ സംരക്ഷകനായി ഒരു കർഷകൻ. വയനാട് മാനന്തവാടി സ്വദേശിയായ എൻ. എം. ഷാജിയാണ് നൂറ്റിഏഴുപത് കിഴങ്ങുവർഗങ്ങൾ കൃഷിയിടത്തിൽ നട്ടുവളർത്തുന്നത്.
എത്രയിനം ചേമ്പുകളുണ്ടെന്ന് അറിയണമെങ്കിൽ ഷാജിയുടെ പുരയിടത്തിലെത്തിയാൽ മതി. ഇരുപത്തിനാല് ഇനം ചേമ്പ് ചെടികൾ വളർന്ന് നിൽക്കുന്നു. താമരക്കണ്ണൻ, കുടവാഴ, മക്കളെപ്പോറ്റി, കരിചേമ്പ്, ചീര ചേമ്പ് അങ്ങനെ നീളുന്നു പേരുകൾ. ഏറ്റവും വിലകൂടിയ കരിമഞ്ഞൾ, കാട്ടുമഞ്ഞൾ, മലമഞ്ഞൾ, കസ്തൂരി മഞ്ഞൾ തുടങ്ങിയ മഞ്ഞൾ വർഗങ്ങളും നട്ടുവളർത്തിയിരിക്കുന്നു.
കാച്ചിൾ മാത്രം മൂപ്പത് ഇനങ്ങളുണ്ട്. നീലക്കാച്ചിൽ, ചോരക്കാച്ചിൽ, കുറ്റിക്കാച്ചിൽ, തൂങ്ങന്‍ കാച്ചില്‍ തുടങ്ങിയ പരമ്പരാഗത ഇനങ്ങൾക്കൊപ്പം ആഫ്രിക്കയിൽനിന്നെത്തിച്ച ഇനവും വളരുന്നു. ആദിവാസികൾ ആഹാരത്തിനായി ഉപയോഗിക്കുന്ന അരിക്കിഴങ്ങ്, പുല്ലത്തിക്കിഴങ്ങ് തുടങ്ങിയ കാട്ടിനങ്ങളും ഇവിടെയുണ്ട്. പന്ത്രണ്ടുവർഷത്തെ ശ്രമഫലമായാണ് കേദാരമെന്ന് പേരിട്ടിരിക്കുന്ന ജൈവകൃഷിയിടം വളർത്തിയെടുത്തത്.
കന്നുകാലികളും, മത്സ്യവും ഉൾപ്പടെ സമിശ്രകൃഷിയും ചെയ്യുന്നുണ്ട്. ദേശീയ സംസ്ഥാനത്തല അവാർഡുകൾവരെ ഷാജിയെ തേടിയെത്തിക്കഴിഞ്ഞു.