പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്തിന് ലഭിച്ച സ്പോർട്സ് ലോട്ടറിയുടെ സമ്മാനത്തുകയെച്ചൊല്ലി വീണ്ടും തർക്കം. രണ്ടു കോടി രൂപ പഞ്ചായത്തിന്റെ വികസനത്തിന് ഉപയോഗിക്കാൻ ഒറ്റപ്പാലം സബ്‌കോടതി വിധിച്ചെങ്കിലും ബാങ്കിൽ നിന്ന് പണം ലഭിക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ പരാതി. പഞ്ചായത്തംഗങ്ങൾ എസ്ബിഐ ഓങ്ങല്ലൂർ ശാഖക്ക് മുന്നിൽ പ്രതിഷേധിച്ചു.
പ്രസിഡന്റ് ജിഷാർ പറമ്പിലിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തംഗങ്ങൾ എസ്ബിഐ ഓങ്ങല്ലൂർ ശാഖക്ക് മുന്നിൽ സമരം നടത്തിയത്. കേരള സർക്കാരിന്റെ സ്പോർട്സ് ലോട്ടറി ഒന്നാം സമ്മാനമായി ലഭിച്ച രണ്ട് കോടി രൂപ 2007 ഫെബ്രുവരി 16ന് ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇത് പഞ്ചായത്തിന്റെ വികസനത്തിന് വേണമെന്നും അതല്ല ലോട്ടറി ടിക്കറ്റ് എടുത്ത പഞ്ചായത്തംഗങ്ങളും ജീവനക്കാരും വീതിച്ചെടുക്കണെന്നും രണ്ടു വാദമുണ്ടായി. ഒൻപതുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ തുക പഞ്ചായത്തിന്റെ വികസനത്തിന് ഉപയോഗിക്കാമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഒറ്റപ്പാലം സബ്്കോടതി വിധിച്ചത്. ഇൗ കോടതി വിധി വന്നിട്ടും ബാങ്ക് പണം നൽകുന്നില്ലെന്നാണ് പഞ്ചായത്തംഗങ്ങളുടെ പരാതി.
അതേസമയം പഞ്ചായത്ത് ജീവനക്കാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇൗ സാഹചര്യത്തിൽ ബാങ്കിൽ നിന്ന് പഞ്ചായത്തിന് തുക കൈമാറാനാകില്ലെന്നുമാണ് എസ്്ബിെഎ അധികൃതരുടെ വിശദീകരണം. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങളും ബാങ്കിനെതിരെയുളള സമരത്തിന് ഒപ്പമുണ്ടായിരുന്നു.