മലബാറിന്റെ ഐടി മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനകം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് സൈബർപാർക്കിലെ ആദ്യ കെട്ടിടസമുച്ചയമായ സഹ്യയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോടിനെ പ്രധാന ഐടി കേന്ദ്രമാക്കി വികസിപ്പിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളടക്കം ഫലപ്രദമായി വിനിയോഗിക്കും. രാജ്യത്തെ ആദ്യ മൊബൈൽ ആപ്ലിക്കേഷൻഇന്‍ക്യുബേറ്റർ സെന്ററും കോഴിക്കോട്സൈബർപാർക്കിൽ സ്ഥാപിക്കും.
പൊതു വൈഫൈ സംവിധാനമുള്ള സംസ്ഥാനത്തെ ആദ്യ ഐടി കേന്ദ്രവും സഹ്യയായി മാറും. മറ്റ് സൈബർ പാർക്കുകളിലും ഉടൻ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് നിലകളിൽ 2500 ഐടി പ്രൊഫഷണലുകൾക്ക് തൊഴിലെടുക്കാനാവുന്ന രീതിയിലാണ് സഹ്യ പ്രവർത്തനസജ്ജമായത്. 80 കോടി രൂപയാണ് ഐ ടി പാർക്കിനായി സർക്കാർവകയിരുത്തിയത്.