സംസ്ഥാനത്തെ സ്കൂളുകളിൽ മലയാള പഠനം നിർബന്ധമാക്കുന്ന നിയമത്തിന്റെ സാധുത കോടതിയിൽ ചോദ്യം ചെയ്യുന്നു. ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങൾ ഹനിക്കുന്നതാണ് നിയമമെന്ന് ചൂണ്ടികാണിച്ച് ഹൈക്കോടതിയിൽ ഹർജി ഫയൽചെയ്യാൻ ഒരുങ്ങുകയാണ് കാസർകോട്ടെ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍.
മലയാള പഠനം നിർബന്ധമാക്കുന്നത് സംസാരിക്കാനും അഭിപ്രയം പറയാനും ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നത്. നിയമം നടപ്പാക്കുന്നതോടെ കന്നഡ മീഡിയത്തിലെ കുട്ടികൾ ഒരു ഭാഷ അധികം പഠിക്കേണ്ടിവരും. ഇത് വിവേചനമാണെന്നും കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ പറയുന്നു. കേസിൽ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കുളുകളെയും തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളെയും കക്ഷി ചേർക്കാനും കന്നഡ പോരാട്ട സമിതി തീരുമാനിച്ചിട്ടുണ്ട്.
കർണാടകയിലെ പ്രൈമറി സ്കൂളുകളിലെ പഠന മാധ്യമം കന്നഡയാക്കി നിജ്ജപ്പെടുത്തിയ ഉത്തരവ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. ഭരണഘടനയിലെ ആർട്ടിക്കിൾ 19 പ്രകാരം കുട്ടികളുടെ പഠന മാധ്യമം തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കൾക്കാണെന്ന് ചൂണ്ടികാണിച്ചായിരുന്നു സുപ്രീം കോടതി വിധി. ഇതാണ് മലയാളം നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്നവരുടെ പിടിവള്ളി