കണ്ണൂര്‍ ആയിക്കര ഹാര്‍ബറിലെ ആഴംകൂട്ടുന്ന ജോലികള്‍ തടസപ്പെട്ടതോടെ മണല്‍തിട്ടയില്‍ തട്ടി ബോട്ടുകള്‍ കുടുങ്ങുന്നു. ജെട്ടിയിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ നൂറുകണക്കിന് ബോട്ടുകളാണ് കടലിലുള്ളത്. ഹാര്‍ബറിലെ മണല്‍ നീക്കം ചെയ്യാന്‍ ആറരകോടിക്ക് സ്വകാര്യവ്യക്തിക്ക് കരാര്‍ നല്‍കിയെങ്കിലും അധികൃതര്‍ നടപടിയെടുക്കാതിരുന്നതോടെ മണല്‍നീക്കം തടസപ്പെടുകയായിരുന്നു.
വേലിയേറ്റ സമയം നോക്കി ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കേണ്ട ഗതികേടിലാണ് ആയിക്കരയിലെ മല്‍സ്യത്തൊഴിലാളികള്‍.ദിവസങ്ങളോളം രാത്രിയും പകലും കടലില്‍ തങ്ങി മീന്‍ശേഖരിച്ചെത്തുന്നവര്‍ക്ക് കരയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ജെട്ടിയില്‍ നിന്ന് മീറ്ററുകണക്കിന് ദൂരത്തില്‍ മണല്‍തിട്ട രൂപപ്പെട്ടുകഴിഞ്ഞു. ഹാര്‍ബറിലെ മണലെടുപ്പ് പാതിവഴിയില്‍ മുടങ്ങിയതോടെയാണ് ആയിക്കരയിലെ പതിനായിരക്കണക്കിന് മല്‍സ്യത്തൊഴിലാളികളുടെ ദുരിതം തുടങ്ങിയത്. കോരിയെടുത്ത മണല്‍ നീക്കം ചെയ്യാന്‍ ഫിഷറീസ് അധികൃതര്‍ നടപടിയെടുക്കാതിരുന്നതോടെയാണ് മണല്‍കുന്നുകൂടിയത്.
ഹാര്‍ബറിന് ആഴം കൂട്ടാന്‍ 6.7 കോടി രൂപയ്ക്ക് കരാറെടുത്തെങ്കിലും പുറത്തെത്തിക്കുന്ന മണല്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായില്ല. അധികൃതര്‍ നിശ്ചയിച്ച വലിയവിലക്ക് ലേലംകൊള്ളാനും ആരുമെത്തിയില്ല. ഇതോടെ കരാറുകാരനും ജോലി ഉപേക്ഷിച്ചു. ഇതോടെ മണല്‍തിട്ടയില്‍ തട്ടി ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നതും ആയിക്കരയില്‍ പതിവായി.സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ശക്തമായ സമരം ആരംഭിച്ചിട്ടും അധികൃതര്‍ ഇതുവരെ കുലുങ്ങിയിട്ടില്ല.