സംസ്ഥാനത്താദ്യമായി സമഗ്ര വയോജന ക്ഷേമവികസന പദ്ധതിയുമായി വയനാട് ജില്ലാ പഞ്ചായത്ത്. വയോജനങ്ങളുടെ ഏണ്ണൂറ്റി ഏഴുപത്തിനാല് സൗഹൃദ കൂട്ടായ്മകൾ രൂപീകരിച്ചാണ് പുനർജനിയെന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരായി വയോജനങ്ങൾ മാറാതിരിക്കാനാണ് പുനർജനി പദ്ധതി. വൃദ്ധമാതാപിതാക്കളുടെ മാനസിക പിരിമുറക്കങ്ങള്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ക്കും പുനർജനി ആശ്വാസം നൽകും. ജില്ലയിലെ ഒരുലക്ഷം വയോജനങ്ങളാണ് പദ്ധതിയിൽ അംഗങ്ങളായിരിക്കുന്നത്. അങ്കണവാടികൾ കേന്ദ്രീകരിച്ച് രൂപീകരിച്ച കൂട്ടായ്മകൾ വഴിയായിരിക്കും ഇവർക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക. രാഷ്ട്രീയത്തിനും മതചിന്തകൾക്കും അതീതമായാണ് പുനർജനിയുടെ പ്രവർത്തനം. മതൃകാ പദ്ധതിയായിട്ടാണ് ആരോഗ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.
ജീവിതശൈലി രോഗങ്ങൾക്കുള്ള പരിശോധനകളും കൂട്ടായ്മകൾ കേന്ദ്രീകരിച്ച് നടത്തും. കിടപ്പിലായവർക്കുള്ള സേവനങ്ങൾ വീട്ടിലെത്തിക്കും. തൊണ്ണൂറ് ലക്ഷംരൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് നീക്കിവച്ചിരിക്കുന്നത്.