നെല്ലുകുത്ത് കേന്ദ്രം തുടങ്ങാമെന്ന് വാഗ്ദാനം നൽകി കർഷകരെ കബളിപ്പിച്ച് കൃഷിവകുപ്പ്. വയനാട് പനമരം പഞ്ചായത്തിലാണ് കർഷകൻ സൗജന്യമായി നൽകിയ ഭൂമിയിൽ പതിനെട്ട്്വർഷംമുൻപ് കൃഷിവകുപ്പ് കെട്ടിടം നിർമിച്ചത്. എന്നാൽ മില്ലിന്റെ പ്രവർത്തനം ഇതുവരെയും തുടങ്ങിയിട്ടില്ല.
രാമകൃഷ്ണ ഗൗഢർ. കൃഷിയെ സ്നേഹിക്കുന്ന പരമ്പരാഗത കർഷകൻ. കൃഷിവകുപ്പിന്റെ അഭ്യർത്ഥന മാനിച്ച് ആകെയുള്ള ഏൺപത് സെന്റ് വയലിൽനിന്ന് പതിനെഞ്ച് സെന്റ് ഭൂമി മില്ല് തുടങ്ങാൻ വകുപ്പിന് കൈമാറി. ചുറ്റുമതിൽ ഉള്‍പ്പടെയുള്ള കെട്ടിടം രാമകൃഷ്ണന്റെ മേൽനോട്ടത്തിൽതന്നെ നിർമിച്ചു. പക്ഷേ മില്ലിന്റെ പ്രവർത്തനം ആരംഭിക്കാൻ ഇതുവരെ കൃഷിവകുപ്പ് തയ്യാറായിട്ടില്ല.
ജീരകശാല, ഗന്ധകശാല, ബസുമതി തുടങ്ങിയ സുഗന്ധവിള നെല്ലിനങ്ങൾ കുത്തിയെടുക്കാനാണ് മില്ല് അനുവദിച്ചത്. ഇതിനായി നിർമിച്ച കെട്ടിടത്തിൽ യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള സൗകര്യമില്ലെന്നാണ് ഇപ്പോൾ അധികൃതർ നൽകുന്ന വിശദീകരണം. സുഗന്ധവിള നെല്ലുകൾ കുത്തിയെടുക്കാൻ മില്ലുകൾ കുറവായതിനാൽ പലരും കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു.