കോഴിക്കോട് കാരന്തൂർ മർക്കസ് ക്യാപസിലെ വിദ്യാർഥിസമരം ഉടൻ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം പൊലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുനസ്ഥാപിച്ച് സമാധാനപരമായി സമരം നടത്താനാണ് സംയുക്തസമര സമിതിയുടെ തീരുമാനം. വിദ്യാർഥികളുടേയും, രക്ഷകർത്താക്കളുടേയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സമരം വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്. വിവിധ വിദ്യാർഥി സംഘടനകളുടെ പിന്തുണയോടെയായിരിക്കും സമരം. പ്രശ്നത്തിൽ സർക്കാർ ഇടപെടലാണ് പ്രധാന ആവശ്യം.
അതേസമയം മർക്കസ് മാനേജ്മെന്റിന് പിന്തുണയുമായി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. വിദ്യാർഥി സമരത്തിന്റെ മറവിൽ ലീഗ് രാഷ്ട്രീയം കളിക്കുകയാണെന്ന് സമിതി കുറ്റപ്പെടുത്തി. വിദ്യാർഥി സമരം അക്രമത്തിന്റെ പാതയിലേയ്ക്ക് നീങ്ങിയാൽ ശക്തമായ ചെറുത്തുനിൽപ് നടത്താനാണ് സംരക്ഷണ സമിതിയുടെ തീരുമാനം. പ്രശ്നത്തിൽ സർക്കാർ കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും ജനകീയ സംരക്ഷണ സമിതി വ്യക്തമാക്കി. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ച് ക്രമസമാധാനം ഉറപ്പാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ ശ്രമം.