വയനാട്ടിൽ വനംവകുപ്പ് തടസംനിൽക്കുന്ന പ്രദേശങ്ങളിൽ ഉടന്‍തന്നെ വൈദ്യുതിയെത്തിക്കുമെന്ന് മന്ത്രി. എം. എം. മണി. നാല് വനഗ്രാമങ്ങളിലെ വീടുകളുൾപ്പടെ ഇരുന്നൂറ്റി നാൽപത്തിനാല് കുടുംബങ്ങൾക്കാണ് ഇനി വൈദ്യുതി നൽകാനുള്ളത്.
വയനാടിനെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കുന്നതിനിടയിലാണ് വനഗ്രാമവാസികൾക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനം മന്ത്രി നടത്തിയത്.
ചെട്ട്യാലത്തൂർ, മണിമുണ്ട, പുത്തൂർ, പാമ്പുംകൊല്ലി വനഗ്രാമങ്ങളിലെ 173 കുടുംബങ്ങൾക്കാണ് ഇനിയും വൈദ്യുതി ലഭിക്കാനുള്ളത്. ഈ ഗ്രമാങ്ങളെ മാറ്റി പാർപ്പിക്കാനൊരുങ്ങുന്നതുകൊണ്ടാണ് വനംവകുപ്പ് വൈദ്യുതി നൽകാൻ അനുമതി നൽകാത്തത്. വനാതിർത്തിഗ്രാമമായ ആനമലയിലും ഹാരിസൺ എസ്റ്റേറ്റിലും താമസിക്കുന്ന 71 കുടുംബങ്ങൾക്കും വൈദ്യുതി ലഭിച്ചിട്ടില്ല. എല്ലായിടത്തും വൈദ്യുതിയെത്തിക്കണമെന്ന സർക്കാർ നിലപാടിനോട് ഉദ്യോഗസ്ഥർ എതിര് നിൽക്കുകയാണെന്ന് സി. കെ. ശശീന്ദ്രൻ എംഎൽഎ ആരോപിച്ചു.
ജില്ലയിൽ 15059 കുടുംബങ്ങൾക്കാണ് സമ്പൂർണ വൈദ്യുതീകരണ പദ്ധതിയിൽ വെളിച്ചം ലഭിച്ചത്.