പാലക്കാട് തൃത്താല അമേറ്റിക്കര മേഖലയിൽ മണ്ണെടുപ്പ് വ്യാപകമാകുന്നു. റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാത്തതിനാൽ അശാസ്ത്രീയരീതിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും പരാതിയുണ്ട്.
കുന്നിടിച്ച് മണ്ണ് താഴ്ത്തി അശാസ്ത്രീയമായി മതിൽ നിർമ്മിച്ചതിന്റെ ഉദാഹരണമാണിത്. സ്വകാര്യവ്യക്തി നിർമിച്ച ഇരുപത്തിമൂന്നടി ഉയരമുളള കൂറ്റൻമതിൽ കഴിഞ്ഞദിവസത്തെ മഴയിൽ തകർന്നുവീണതാണ് നാട്ടുകാരുടെ പരാതിക്ക് അടിസ്ഥാനം.
സമീപമുളള വീട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാതെയാണ് മതിൽ നിർമിച്ചതെന്ന് ഒരു വർഷം മുൻപേ റവന്യൂ ഉദ്യോഗസ്ഥർക്കും പഞ്ചായത്തിനും പരാതി നൽകിയതാണ്. എന്നാൽ ആരും യാതൊരു നടപടിയും എടുക്കാതെ ഒത്തുതീർപ്പു ചർച്ചകൾക്കു ശ്രമിച്ചു. ഏറ്റവും ഒടുവിൽ നാട്ടുകാർക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുമെന്നാണ് സ്ഥലം ഉടമയുടെ ഉറപ്പ്.