കണ്ണൂർ ∙ ദേശീയപാതയിൽ നിന്നുള്ള ദൂരപരിധി ലംഘിച്ചതിനാൽ താഴുവീണ ബീയർ ആൻഡ് വൈൻ പാർലർ വീണ്ടും തുറക്കാൻ ഉടമയുടെ വളഞ്ഞ വഴി. ബീയർ പാർലറിന്റെ മുൻവശത്തു മതിലു കെട്ടിയടച്ചും പിൻവശത്തു പുതിയ കവാടം തുറന്നും ദേശീയ പാതയിൽ നിന്ന് 500 മീറ്ററെന്ന സുപ്രീം കോടതി നിർദേശിച്ച ദൂരപരിധി മറികടക്കാനാണു നീക്കം. വളഞ്ഞ വഴിയിലൂടെ ബീയർ പാർലർ വീണ്ടും തുറക്കാനുള്ള ശ്രമത്തിനെതിരെ സമീപവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബീയർ പാർലറിനെതിരെയുള്ള ജനകീയ പ്രതിഷേധം അവസാനിപ്പിക്കാൻ ബാർ ഉടമയ്ക്കു വേണ്ടി അനുരഞ്ജന ശ്രമങ്ങൾ നടത്തുന്നത് സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ മുൻ നഗരസഭാ കൗൺസിലറാണെന്നും നാട്ടുകാർ ആരോപിക്കുന്നു.ദേശീയപാതയിൽ കണ്ണൂർ–തലശ്ശേരി റൂട്ടിൽ മേലേ ചൊവ്വയ്ക്കും താഴെ ചൊവ്വയ്ക്കും ഇടയിലുള്ള ഹോട്ടലിലെ ബീയർ ആൻഡ് വൈൻ പാർലർ വീണ്ടും തുറക്കാനുള്ള ശ്രമത്തിനെതിരെയാണു നാട്ടുകാരുടെ പ്രതിഷേധം.
ദേശീയപാതയോരത്തുള്ള ഈ പാർലർ സുപ്രീം കോടതി വിധിയെത്തുടർന്നാണു പൂട്ടിയത്. എന്നാൽ, പാർലറിന് അരികിലൂടെ ചൊവ്വ അമ്പലക്കുളത്തിലേക്കുള്ള അമ്പാടി റോഡിലൂടെ ഹോട്ടലിന്റെ പിൻവശത്തേക്കു വഴിയുണ്ടാക്കി ബീയർ പാർലർ വീണ്ടും തുറക്കാനായിരുന്നു ശ്രമം. ഇതിനായി ഹോട്ടലിന്റെ പിൻവശത്തുള്ള ഭൂമി ഹോട്ടലുടമകൾ വാങ്ങി. കുന്നിടിച്ച് ഇവിടെ വഴി നിർമിക്കാനും തുടങ്ങി.
കുന്നിടിക്കുന്നതിനെതിരെ നാട്ടുകാർ പരാതി നൽകിയതോടെ താലൂക്ക് അധികൃതർ ഇടപെട്ടു നിർത്തിവയ്പിച്ചു. ഇതിനു പുറമെ എക്സൈസ് അധികൃതർക്കും കോർപറേഷനിലും നാട്ടുകാർ പരാതി നൽകി. കുന്നിടിക്കുന്നതിനെതിരെ ജിയോളജി വകുപ്പിലും പരാതി നൽകി. ഇതോടെയാണു അനുരഞ്ജന ശ്രമങ്ങളുമായി ബാർ ഉടമ രംഗത്തെത്തിയത്.
സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ മുൻ നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിലാണു മധ്യസ്ഥ ശ്രമം. ഇയാളാണു സമീപത്തുള്ള വീട്ടുകാരുമായി ബാർ ഉടമയ്ക്കുവേണ്ടി ചർച്ച നടത്തുന്നതെന്നു നാട്ടുകാർ പറയുന്നു. സുപ്രീം കോടതി വിധി ലംഘിച്ചു ബീയർ പാർലറിന് അനുമതി നൽകിയാൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാനാണു നാട്ടുകാരുടെ തീരുമാനം.