മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത് ഗവൺമെന്റ്് സ്കൂളിനും നാട്ടുകാർക്കും തലവേദനയായി പേരിടൽ വിവാദം. നാട്ടുകാരനായ പി.പി.ഉമ്മർ ഹാജിയുടെ പേരാണ് കെട്ടിടത്തിന്റെ ചുമരിൽ മൂന്നു വട്ടം എഴുതുകയും മായ്ക്കുകയും ചെയ്തത്.
നാട്ടുകാരനായിരുന്ന പി.പി. ഉമ്മർഹാജിയുടെ പേര് പുതുതായി നിർമിച്ച സ്കൂൾ കെട്ടിടത്തിന്റെ ചുമരിൽ എഴുതണമെന്നാണ് മഞ്ചേരി നഗരസഭാ കൗൺസിലിന്റെ തീരുമാനം. പേര് ചുമരിൽ എഴുതിയെങ്കിലും എതിർപ്പിനെ തുടർന്ന് ആദ്യം മായ്ക്കേണ്ടി വന്നു. പിന്നാലെ പി.ടി.എയുടെ അനുമതിയോടെ വീണ്ടും എഴുതിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഹെഡ്മിസ്ട്രസ് തന്നെ മായ്ക്കുകയായിരുന്നു. മൂന്നു വട്ടം മായ്ച്ചെങ്കിലും പി.പി.ഉമ്മർ ഹാജിയുടെ പേര് ഇനിയും എഴുതണമെന്ന അഭിപ്രായക്കാരാണ് പി.ടി.എ. പ്രസിഡന്റ് അടക്കമുളളവർ.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ പേരിടൽ തർക്കം പ്രാദേശിക രാഷ്ട്രീയ വടംവലിയായി മാറിക്കഴിഞ്ഞു. നഗരസഭക്ക് സ്കൂളിന്റെ പേരു തീരുമാനിക്കാൻ അധികാരമില്ലെന്നും എതിർക്കുന്നവർ പറയുന്നു. എന്തായാലും സ്കൂൾ തുറക്കും മുൻപെ പേരിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാനുളള ഒാട്ടത്തിലാണ് ഇരുവിഭാഗങ്ങളും.