തെരുവ്നായ വന്ധ്യംകരണം കുടുംബശ്രീയെ ഏൽപ്പിച്ചതോടെ പ്രതിസന്ധിയിലായി വയനാട്ടിലെ എബിസി പദ്ധതി. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വന്ധ്യംകരണ പദ്ധതിയാണ് അവസാനിപ്പിക്കേണ്ടിവന്നത്. സംസ്ഥാനത്ത് കുടുംബശ്രീയിലെ രണ്ടായിരം അംഗങ്ങൾക്ക് എബിസി പദ്ധതിയിൽ പരിശീലനം നൽകണമെന്ന സർക്കാർ നിർേദശവും പാലിക്കപ്പെട്ടില്ല.
കഴിഞ്ഞ മൂന്ന്്മാസത്തിനിടയിൽ 720 തെരുവുനായ്ക്കളെയാണ് വയനാട് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ വന്ധ്യംകരിച്ചത്. ഇതിനായി ജില്ലാപഞ്ചായത്തും പഞ്ചായത്തുകളുംചേർന്ന്് നാൽപത്തിനാലരലക്ഷം രൂപ മാറ്റിവച്ചിരുന്നു. വിജയകരമായി മുന്നോട്ട് പോകുമ്പോഴാണ് നടത്തിപ്പ് ചുമതല കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള സർക്കാർ നിർേദശമെത്തിയത്. ഇതോടെ ജില്ലയിൽനടന്നുവന്നിരുന്ന എബിസി പദ്ധതി നിലച്ചു. കുടുംബശ്രീക്ക് പുറമെ എബിസി പദ്ധതി നടപ്പാക്കാനുള്ള ചുമതല ജില്ലാ പഞ്ചായത്തുകൾക്ക്കൂടി നൽകമെന്നാണ് വയനാട് ജില്ലാ പഞ്ചായത്തിന്റെ ആവശ്യം.
ഒരുനായയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ വിടുന്നതിന് തദേശസ്വയംഭരണ സ്ഥാപനങ്ങൾ 2100 രൂപ കുടുംബശ്രീക്ക് നൽകണം. സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ രണ്ടായിരംപേർക്ക് എബിസിഡി പദ്ധതിയിൽ പരിശീലനം നൽകണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇതുവരെ 306പേർക്ക് മാത്രമാണ് പരിശീലനം ലഭിച്ചത്. വയനാട്ടിൽനിന്ന് പരിശീലനം ലഭിച്ച 31 പേരിൽ ഇരുപത്തിയെട്ട് ആളുകൾമാത്രമാണ് പദ്ധതിയോട് സഹകരിക്കാൻ തയ്യാറയിരിക്കുന്നത്. വന്ധ്യംകരണം നടത്താൻ ജില്ലയിലെ മൃഗാശുപത്രികളിൽ സൗകര്യങ്ങളുമില്ല.