തീർഥാടന കേന്ദ്രമായ കാഞ്ഞങ്ങാട്ടെ 'ഗുരുവനം' തകർത്ത് റോഡ് നിർമിക്കാനുള്ള നീക്കത്തിനെതിരെ നിത്യാനന്ദ ആശ്രമം രംഗത്ത്. നിത്യാനന്ദ സ്വമികൾ തപസ് ചെയ്തിരുന്ന കുന്നിടിച്ച് നിരത്താനുള്ള നീക്കം വിശ്വാസികളെ ഇറക്കി തടയാനാണ് ശ്രമം.
നിത്യാനന്ദ സ്വാമികൾ പരിപാവനമായി കണ്ടിരുന്ന സ്ഥലമാണ് ഗുരുവനം. വനത്തിലെ ഒരിലക്ക് പോലും േവദനിക്കരുതെന്ന് സ്വാമിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് കുന്നിൻമുകളിൽ വികസന പ്രവർത്തനങ്ങളൊന്നും നടപ്പാക്കാതെ സംരക്ഷിക്കുന്നത്. റോഡ് നിർമാണത്തിന്റെ പേരിൽ കുന്നിടിച്ച് നിരത്തുന്നത് വിശ്വാസികളെ വേദനിപ്പിക്കുമെന്നും ആശ്രമം പറയുന്നു.
അതേ സമയം റോഡ് നിർമാണം വിവാദമായതോടെ ഉത്തരവാദിത്വത്തിൽ നിന്നും മടിക്കൈ പഞ്ചായത്ത് ഒഴിഞ്ഞു മാറി. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചല്ല നിർമാണമെന്നാണ് വിശദീകരണം.