കോഴിക്കോട് വട്ടച്ചിറ ആദിവാസി കോളനിയിൽ ഇന്നലെ രാത്രി എത്തിയ നാലംഗ മാവോയിസ്റ്റ് സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു. നിലമ്പൂർ ഏറ്റുമുട്ടൽ സ്ഥലത്ത് ഉണ്ടായിരുന്ന സോമനാണ് വട്ടച്ചിറയിൽ എത്തിയ മലയാളി മാവോയിസ്റ്റ്. മറ്റു മൂന്നു പേർ തമിഴ്നാട്ടുകാരാണ്.
വീട്ടിൽ തങ്ങിയത് 20 മിനിറ്റ്. അന്വേഷിച്ചത് ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ എണ്ണം. വട്ടച്ചിറ അങ്ങാടിയിലേക്കുള്ള ദൂരവും. നാലു പേരുടെ കൈവശവും തോക്കുണ്ടായിരുന്നു. മറ്റു ചില വീടുകളുടെ വാതിലിലും മാവോയിസ്റ്റുകൾ മുട്ടിവിളിച്ചു.
മാവോയിസ്റ്റുകൾ വന്നതറിഞ്ഞതോടെ കുറേ പേർ വീട്ടിൽ നിന്ന് വട്ടച്ചിറ അങ്ങാടിയിലേക്കോടി. തണ്ടർബോൾട്ടും പൊലീസും ഇന്നു രാവിലെ തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങി. കോളനിയിൽ വന്നത് മലയാളിയായ സോമനാണെന്ന് ഫൊട്ടോ കാണിച്ച് പൊലീസ് തിരിച്ചറിഞ്ഞു. തമിഴരായ മറ്റു മൂന്നു പേരെ തിരിച്ചറിയാൻ ശ്രമം തുടരുകയാണ്. നിലമ്പൂർ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകൾ വീണ്ടും കേരളത്തിൽ സജീവമായി.