മലപ്പുറത്തിന്റെ മലയോര ഗ്രാമങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. മഴക്കാലമെത്തും മുൻപേ മഞ്ഞപ്പിത്തം അടക്കമുളള പകർച്ചവ്യാധികളും പടർന്നു പിടിക്കുന്നുണ്ട്.
കാളികാവ് പഞ്ചായത്തില്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിൽസ തേടിയ 17 പേരിൽ ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒാരോ ദിവസവും ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിൽസ് തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. കരുവാരകുണ്ട്, തൂവ്വൂർ, ചോക്കാട് വണ്ടൂർ ഭാഗങ്ങളില്‍ നിന്നും ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ഒട്ടേറെപ്പേർ ചികിൽസക്കെത്തുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ചവരെയെല്ലാം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
വേനൽ മഴയിലെ വെളളം റബ്ബർ തോട്ടങ്ങളിലെ ചിരട്ടകളിൽ കെട്ടി നിൽക്കുന്നതാണ് കൊതുശല്ല്യത്തിനുളള കാരണമായി പറയുന്നത്. മഞ്ഞപ്പിത്തവും പരക്കെയുണ്ട്. മഴക്കാലത്തിന് മുന്നോടിയായി എല്ലാ വർഷവും നടക്കാറുളള ശുചീകരണ യജ്ഞവും ബോധവൽക്കണവും ഇപ്രാവശ്യമുണ്ടായില്ലെന്ന് പറയുന്നു.
മഴക്കാലമെത്തുമ്പോഴും വണ്ടൂരിലും സമീപ പഞ്ചായത്തുകളിലും മാലിന്യസംസ്കരണ സംവിധാനങ്ങൾ പ്രവർത്തനരഹിതമാണ്.