സ്കൂളുകളിൽ മലയാള പഠനം നിർബന്ധമാക്കുന്നതിനെതിരെ കാസർകോട്ട് കന്നഡ ന്യൂനപക്ഷങ്ങളുടെ കലക്ട്രേറ്റ് ഉപരോധം. മലയാളം പഠിപ്പിക്കുന്നതിൽ നിന്നും കന്നഡ മീഡിയം സ്കൂളുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഉപരോധത്തെ തുടർന്ന് കാസർകോട് കലക്ട്രേറ്റിന്റെ പ്രവർത്തനം തടസപ്പെട്ടു.
ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ മലയാള പഠനം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയാതാണ് സമരത്തിന്റെ കാരണം.ജില്ലയിലെ 192 കന്നഡ മീഡിയം സ്കൂളുകളെ തർക്കുന്നതാണ് നടപടിയെന്നാണ് ആരോപണം. രാവിലെ ജീവനക്കാരെത്തുന്നതിന് മുമ്പ് തന്നെ സിവിൽ സ്റ്റേഷന്റെ എല്ല ഗേറ്റുകളും സമരക്കാർ ഉപരോധിച്ചു.
കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം മീഡിയം കൂടി തുടങ്ങി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം. സർക്കാർ, ഉത്തരവിൽ ഉറച്ചു നിന്നാൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ സ്കൂളുകള്‍ അധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സമരവേദികളാവും.