കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി സർക്കാരിനെതിരെ സമരത്തിന് ഒരുങ്ങുന്നു. ശനിയാഴ്ച മാനാഞ്ചിറയിൽ റോഡ് ഉപരോധിക്കും. റോഡ് വികസനത്തിനുള്ള ഫണ്ട് അനുവദിക്കുമെന്ന ഉറപ്പ് പ്രഖ്യാപിച്ച സമയം കഴിഞ്ഞിട്ടും സർക്കാർ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം
റോഡ് വികസനത്തിനായി ആറ് വർഷം മുമ്പ് 52 കോടി രൂപ അനുവദിച്ചിട്ടും ഇന്നുവരെ സ്ഥലമേറ്റെടുപ്പ് പോലും പൂർത്തിയാക്കിയിട്ടില്ല.സ്ഥലം വിട്ടുനൽകാൻ വിസമ്മതിച്ചിരുന്നവരെ ജനകീയ കൂട്ടായ്മയിലൂടെ അനൂകൂലമാക്കിയിട്ടും ഫണ്ടില്ലാതെ റോഡ് വികസനം ഫയലിൽ ഉറങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു.
റോഡ് വികസനത്തിനുള്ള ഫണ്ട് സർക്കാർ ഉടൻ അനുവദിക്കുമെന്നുള്ള പ്രതീക്ഷയാണ് കൺവെൻഷനിൽ പങ്കെടുത്ത എ.പ്രദീപ്കുമാർ എം.എൽ.എ പങ്കുവച്ചത്.
തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് മാർച്ച് മുപ്പത്തിയൊന്നിനകം ഫണ്ട് നൽകുമെന്ന് ഉറപ്പ് പറഞ്ഞത്,പൊതുമരാമത്ത് വകുപ്പ് മന്ത്രിയെനേരിട്ട് കണ്ട് ആശങ്കയറിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.