കോഴിക്കോട് ഹിന്ദുഐക്യവേദി വനിതാ സംഘടനയുടെ ജില്ലാ നേതാവിനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കരണത്തടിച്ചതായി പരാതി. സഹകരണ സംഘത്തിലെ അഴിമതി ചോദ്യംചെയ്തതിന്റെ പേരിലാണ് മർദ്ദനമെന്ന് മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് സി.എസ്.സത്യഭാമ പറഞ്ഞു.
കോഴിക്കോട് ജില്ലാ സഹകരണ ഭവന്റെ കീഴിലുള്ള വിഷ്വൽ ആന്റ് പ്രിന്റ് മീഡിയ സൊസൈറ്റിയുടെ ഓഫിസിലാണ് സംഭവം. ഈ സൊസൈറ്റിയുടെ ഭരണസമിതി അംഗമാണ് സി.എസ്.സത്യഭാമ. ഈ സൊസൈറ്റിയുടെ പേരിൽ ഒരു കോടി രൂപയോളം സ്ഥിരം നിക്ഷേപം പിരിച്ചിരുന്നു. ഈ തുക നിക്ഷേപകർക്കു മടക്കിനൽകാൻ ഭരണസമിതി തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ഇക്കാര്യം ചോദ്യംചെയ്തതിന്റെ പേരിലാണ് സത്യഭാമയുടെ കരണത്തടിച്ചത്. ഓഫിസിലെ മറ്റു ജീവനക്കാർ ഇടപ്പെട്ട് ബ്രാഞ്ച് സെക്രട്ടറിയെ പിടിച്ചുമാറ്റിയതിനാൽ കൂടുതൽ തല്ല് കിട്ടിയില്ല. കരണത്തടിയേറ്റ ഉടനെ രക്തസമ്മർദ്ദം കൂടിയപ്പോൾ ബീച്ച് ആശുപത്രിയിൽ എത്തിച്ചു. പിങ്ക് പൊലീസിന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിയത്.
സൊസൈറ്റിയുടെ അഴിമതി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണം. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നേരത്തെ കോൺഗ്രസിന്റെ കോർപറേഷൻ കൗൺസിലറായിരുന്നു സത്യഭാമ. വാർഡ് വികസനത്തിന് പണം അനുവദിക്കാത്തിന് കൈയ്യിലെ ഞെരമ്പ് മുറിച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലാണ്.