കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ കൂളിക്കുന്ന് മദ്യവിരുദ്ധ സമിതിയുടെ സമരത്തിനിടെ സംഘർഷം. വിൽപനശാലയിലേക്ക് മദ്യമിറക്കാനുള്ള ബവ്റിജസ് കോർപ്പറേഷന്റെ നീക്കം തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. സമരക്കാരുടെ ഉപരോധത്തിനിടെ കനത്ത പൊലീസ് കാവലിൽ മദ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി.
കാസർകോട് നഗരത്തിലെ അടച്ചുപൂട്ടിയ വിൽപനശാലയാണ് ഇന്നുരാവിലെ കൂളിക്കുന്നിലേക്ക് മാറ്റിയത്. മദ്യവൽപനാശാല തുറക്കാനുള്ള ബവറിജസ് കോർപ്പറേഷന്റെ തീരുമാനത്തിനെതിരായി കഴിഞ്ഞ എഴുപത്തിയെട്ട് ദിവസമായി നാട്ടുകാർ സമരത്തിലാണ്. രാവിലെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയ കോർപ്പറേഷൻ മദ്യമിറക്കി.
തടയാൻ ശ്രമിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ പൊലീസ്, ലാത്തി വീശി ഓടിച്ചു. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ എത്തിയപ്പോഴേക്കും മദ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങിയിരുന്നു.
അനധികൃത മദ്യവിൽപന നടത്തുന്നവരാണ് സമരത്തിന് പിന്നിലെന്നാണ് എക്സൈസ് പറയുന്നത്. മദ്യവിൽപന കേന്ദ്രം അടച്ച് പൂട്ടുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.