മാനന്തവാടിയിൽ മദ്യശാലയ്ക്കെതിരെ സമരം ചെയ്യുന്ന ആദിവാസി വീട്ടമ്മമാർക്ക് പിന്തുണയുമായി പെമ്പിളൈ ഒരുമൈ. മാനന്തവാടിയിലെ ബവ്റിജിസ് മദ്യശാല പൂട്ടണമെന്ന ആവശ്യവുമായി വീട്ടമ്മമാർ നടത്തുന്ന സമരം 480 ദിവസം പിന്നിട്ടു.
പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ, ജയശ്രീ എന്നിവരാണ് മാനന്തവാടിയിലെത്തിയത്. ആദിവാസി അമ്മമാരുടെ സമരത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് തികച്ചും അനീതിയാണെന്ന് നേതാക്കാൾ പറഞ്ഞു. ആം ആത്മി പാര്‍ട്ടി നേതാവ് സി. ആർ. നീലകണ്ഠനും സമരക്കാരെ സന്ദർശിച്ചു. ആദിവാസി അമ്മമാർക്ക് എല്ലാ പിന്തുണയും പെമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചു.
മദ്യശാലയ്ക്ക് മുൻപിൽ സമരം ചെയ്യരുതെന്ന ജാമ്യവ്യവസ്തയുള്ളതിനാൽ സബ്കലക്ടറുടെ ഓഫിസിന് മുൻപിലാണ് സമരം നടക്കുന്നത്. മദ്യംമൂലം ആദിവാസി കോളനികളിൽ സമാധാന ജീവിതം നഷ്ടമായെന്നാണ് ഈ അമ്മമാരുടെ പരാതി. മദ്യശാല പൂട്ടുന്നതുവരെ സമരം തുടരാനാണ് തീരുമാനം. പലതവണ അധികൃതർ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഒന്നും ഫലംകണ്ടില്ല.