വിശപ്പിനെതിരെയുളള പോരാട്ടത്തിലാണ് മലപ്പുറം മഞ്ചേരിയിലെ അമൃത് കൂട്ടായ്മ. പട്ടിണിയുളള വീടുകളിലെല്ലാം എല്ലാ ദിവസവും ഭക്ഷണപ്പൊതികൾ എത്തിക്കാനുളള തിരക്കിലാണ് പ്രവർത്തകർ.
രാവിലെ തന്നെ ചോറും കറികളും തയാറാക്കി പൊതികളാക്കാനുളള തിരക്കാണ് അടുക്കളയിൽ. സാമ്പത്തിക പ്രതിസന്ധികൾ മൂലവും ആരോഗ്യ കാരണങ്ങളാലും ഭക്ഷണം പാകം ചെയ്ത് കഴിക്കാനാവാത്തവർക്ക് ഭക്ഷണപ്പൊതികൾ വീടുകളിൽ എത്തിച്ചു നൽകുന്നതാണ് പദ്ധതി. രണ്ട് നേരത്തേക്കുമുളള ഭക്ഷണം രണ്ടു പൊതികളാക്കി ദിവസവും മുടക്കമില്ലാതെ എത്തിക്കുകയാണ് പതിവ്. മഞ്ചേരിയുടെ ഏഴ് കിലോമീറ്റീർ പരിസരത്തുളള 106 പേർക്കാണ് ദിവസും ഭക്ഷണം നൽകുന്നത്. ഒാരോ ദിവസവും ഭക്ഷണം നൽകാൻ സാമ്പത്തിക സഹായമെത്തിക്കുന്നത് വ്യക്തികളാണ്.
എല്ലാ ദിവസവും രണ്ടു നേരവും വീട്ടിൽ ഭക്ഷണം ഭക്ഷണം എത്തിച്ചു കൊടുക്കുക പ്രായോഗികമാണോ എന്ന് സംശയിച്ചാണ് അമൃത് പദ്ധതി ആരംഭിച്ചത്. ഭക്ഷണവിതരണം ആരംഭിച്ചപ്പോൾ ആത്മവിശ്വാസമായി. മുടക്കമില്ലാതെ കഴിഞ്ഞ ഒരു വർഷവുമായി അമൃത് കൂട്ടായമ കൃത്യസമയത്ത് വീടുകളിൽ ഭക്ഷണമെത്തിക്കുന്നു. ആവശ്യമായ പച്ചക്കറി സൗജന്യ നിരക്കിൽ മഞ്ചേരിയിലെ മൊത്തക്കച്ചവടക്കാരാണ് എത്തിച്ചുകൊടുക്കുന്നത്.