റോഡുകളിലെ കുഴികളടയ്ക്കണമെന്ന പൊതുമരാമത്ത്്വകുപ്പ് മന്ത്രിയുടെ നിർദേശംപോലും പാലിക്കാതെ ഉദ്യോഗസ്ഥർ. വയനാട് ജില്ലയിലെ മുട്ടിൽ-മേപ്പാടി റോഡിലെ കുഴികളാണ് മന്ത്രിയുടെ നിർദേശംവന്ന് മൂന്നുമാസം കഴിഞ്ഞിട്ടും അടയ്്ക്കാത്തത്. യാത്ര ദുഷ്കരമായതോടെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
ഫെബ്രുവരി ഇരുപത്തിയെട്ടിനകം ജില്ലയിലെ എല്ലാ റോഡുകളിലെയും കുഴികളടയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ കർശന നിർദേശം. പക്ഷേ മഴക്കാലം ആരംഭിക്കാറായിട്ടും മുട്ടിൽ മേപ്പാടി റോഡിൽ ഒരു തരി പാറപ്പൊടിപോലും ഇട്ടിട്ടില്ല. ഇരുചക്രവാഹനയാത്രക്കാർ കുഴികളിൽ വീഴുന്നത് പതിവായി. വേനൽക്കാലത്ത് പൊടി ശല്യം രൂക്ഷമാണ്. മഴക്കാലമായാൽ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടം പെരുകും. കുഴികളടയ്ക്കുമെന്ന സ്ഥലം എംഎൽഎയുടെ വാക്കുകളും വെറുതെയായി.
ദിവസവും ആയിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. റോഡ് തകർന്നതോടെ ബസുകൾ ഓട്ടം നിറുത്തി തുടങ്ങി. റോഡ് മുഴുവനായി ടാർ ചെയ്തിട്ട് പത്ത്്വർഷത്തിലേറെയായെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ റോഡുപണിക്കായുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.