അടച്ചുറപ്പുളള വീടില്ലാതെ , ശുചിമുറിയില്ലാത പാലക്കാട് തൃത്താലയിൽ ഇരുപത്തിമൂന്നു കുടുംബങ്ങൾ. വെള്ളിയാങ്കല്ല് ഹൈസ്കൂൾ റോഡിനോട് ചേർന്നും പുഴയോരത്തുമാണ് ഇവരുടെ താമസം. പട്ടയം നൽകുകയോ മാറ്റി താമസിപ്പിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തൃത്താല പഞ്ചായത്തിലെ പട്ടിത്തറ വില്ലേജ് പരിധിയിലാണ് ഇരുപത്തിമൂന്നു വീടുകളിലായി നൂറ്റിയൻപതു പേർ താമസിക്കുന്നത്. അൻപതുവർഷമായി ഒരു തുണ്ടുഭൂമിക്കായി നോട്ടോട്ടമോടുന്നവരും ഇവരുടെ ഇടയിലുണ്ടെങ്കിലും സർക്കാർ പദ്ധതികളിലൊന്നും ഇടംപിടിച്ചിട്ടില്ല. ഒൻപതു വീടുകൾക്ക് മാത്രമാണ് വീട്ടുനമ്പറുളളത്. പ്ലാസ്റ്റിക്ക് കവറും, ഓലയുമാണ് മേൽക്കൂര. ചുവരുകൾ വിണ്ടുകീറി.
മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുകയോ, അല്ലെങ്കിൽ പുറമ്പോക്ക് ഭൂമിക്ക് പട്ടയം നൽകുകയോ വേണം. പഞ്ചായത്ത് തലം മുതൽ മന്ത്രിമാർക്കുവരെ നിവേദനം നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഭവനപദ്ധതികളിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.