ഇളംതലമുറയുടെ ചൊല്ലിയാട്ടം ആസ്വദിച്ച് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ആശാൻ. പാലക്കാട് കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ വാർഷികമായിരുന്നു വേദി.
കഥകളിയിലെ മഹാഗുരു പത്മശ്രീ കലാമണ്ഡലം ഗോപി ആശാന്റെ അനുഗ്രഹം തേടിയായായിരുന്നു വിദ്യാർഥികൾ ചൊല്ലിയാട്ടക്കളരിയുടെ അരങ്ങുണർത്തിയത്. നരകാസുരവധം കഥ. ചൊല്ലിയാടി ആസ്വാദകരുടെ മനംകവർന്നു.
കഥകളി മുദ്രകൾ അറിഞ്ഞാസ്വദിച്ച ഗോപിയാശാൻ പിഴവുകൾ വരുമ്പോൾ കൈമുദ്രയിലൂടെ തിരുത്തി താളം പിടിച്ചു. കലാമണ്ഡലം രാമൻകുട്ടി നായർ രംഗത്ത് അവതരിപ്പിച്ച് പ്രസിദ്ധമാക്കിയ രാവണോത്ഭവം, ദുര്യോധനവധം കഥകളും ചൊല്ലിയാട്ടത്തിലുണ്ടായിരുന്നു.
'രാജസനിവാപം' എന്നു പേരിട്ട കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ വാർഷികത്തോടനുബന്ധിച്ചായിരുന്നു വിദ്യാർഥികളുടെ ചൊല്ലിയാട്ടത്തിന് വേദിയൊരുക്കിയത്.