തളിപ്പറമ്പ് ∙ കണ്ണൂർ പയ്യാമ്പലത്തു നിന്നു പിടിയിലായ അണലിപ്പാമ്പ് തളിപ്പറമ്പിലെ സംരക്ഷണ കേന്ദ്രത്തിലെത്തിയപ്പോൾ ജൻമം നൽകിയത് നാൽപ്പതോളം കുഞ്ഞുങ്ങൾക്ക്. വനംവകുപ്പിന്റെ കീഴിൽ പാമ്പുകളുടെ സംരക്ഷണത്തിനായുള്ള പ്രത്യേക ദൗത്യസംഘത്തിലെ അംഗം തളിപ്പറമ്പ് കുറ്റിക്കോൽ എം.പി.ചന്ദ്രൻ കഴിഞ്ഞ ദിവസം പയ്യാമ്പലത്തുള്ള മൂർക്കോത്ത് ഗിരിജയുടെ വീടിന് സമീപത്ത് നിന്നു രക്ഷിച്ച അണലിയാണ് നാൽപ്പതു മക്കളുടെ അമ്മയായത്.
വീടിന്റെ ഗെയിറ്റിന് സമീപത്ത് പാമ്പിനെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്ന് ചന്ദ്രനെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഒൻപത് വയസ്സോളവും ഒരു മീറ്റർ നീളവുമുണ്ടായിരുന്ന അണലിപ്പാമ്പിന് അസാധാരണ വലിപ്പം കണ്ടതിനെ തുടർന്ന് ഗർഭിണിയാണെന്ന സംശയത്തെ തുടർന്ന് ചന്ദ്രന്റെ കുറ്റിക്കോലിലുള്ള വീട്ടിൽ പ്രത്യേക സഞ്ചിയിൽ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറ് മുതലാണ് പാമ്പ് പ്രസവിച്ച് തുടങ്ങിയത്. നാൽപ്പതോളം കുഞ്ഞുങ്ങളാണ് പുറത്ത് വന്നത്.
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന കരയിലെ ഏക പാമ്പാണ് അണലി. കൊടുംവിഷമുള്ള ഇനമാണിത്. നവംബർ– ഡിസംബർ മാസങ്ങളിൽ ഇണ ചേർന്ന ശേഷം മേയ്– ജൂൺ മാസങ്ങളിലാണ് ഇവ പ്രസവിക്കുക. ആറ് മാസത്തോളം നീളുന്ന ഗർഭ കാലയളവിൽ മുട്ടകളുടെ രൂപത്തിലാണ് ഇവയുടെ കുഞ്ഞുങ്ങൾ ഉണ്ടാവുകയെന്ന് ചന്ദ്രൻ പറയുന്നു. മുട്ടത്തോടിനു പകരം നേരിയ ചർമം ആയിരിക്കും ഉണ്ടാവുക. പ്രസവിക്കുമ്പോൾ ഇവ ഭേദിച്ചാണ് കുഞ്ഞുങ്ങൾ പുറത്ത് വരുന്നത്.
പുറത്ത് വന്ന ദിവസം തന്നെ ഇവ പടംപൊഴിക്കുകയും ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരുകയും ചെയ്യും. രാജവെമ്പാലയാണ് കൂട് നിർമിച്ച് മുട്ടയിട്ട് പ്രജനനം നടത്തുന്ന പാമ്പ്. ഇത്തരത്തിൽ അത്യപൂർവമായി കണ്ടെത്തുന്ന രാജവെമ്പാലയുടെ കൂട് കൊട്ടിയൂരിന് സമീപം ചന്ദ്രന്റെയും സഹപ്രവർത്തകരുടെയും നിരീക്ഷണത്തിലാണ്.
ഇതിനൊപ്പം അണലിയുടെ പ്രസവവും നേരിൽ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ. പ്രസവത്തിനു ശേഷം ഇവർ നൽകിയ എലിയെയും മറ്റും അണലി ഭക്ഷണമാക്കുകയും ചെയ്തിരുന്നു. പിന്നീട് അമ്മ അണലിയെയും നാൽപ്പതോളം കുഞ്ഞുങ്ങളെയും തളിപ്പറമ്പ് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കാട്ടിലെത്തിച്ച് തുറന്ന് വിട്ടു.