കാസർകോട് കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ കള്ളൻ കയറി. വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആഭരണങ്ങൾ അടക്കം ഒരു കോടി രൂപയുടെ സാധനങ്ങൾ ചാക്കിൽ കെട്ടി കടത്താൻ ശ്രമിക്കുന്നതിനിടെ സുരക്ഷ ജീവനക്കാരനെ കണ്ടതോടെ മോഷ്ടാക്കൾ ഓടി രക്ഷപെട്ടു. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.
പതിവ് പരിശോധനക്കിടെ സുരക്ഷ ജീവനക്കാരൻ ശ്രീകോവിലിന് അകത്ത് ആളനക്കം കണ്ടതോടെയാണ് മോഷണ ശ്രമം പുറത്തറിഞ്ഞത്. പൊലീസിൽ വിവരമറിയിച്ച സുരക്ഷാ ജീവനക്കാരൻ തൊട്ടടുത്തുള്ള റോഡിലെത്തി വാഹനങ്ങൾ തടഞ്ഞ് ആളെ കൂട്ടാൻ ശ്രമിച്ചതോടെ കള്ളൻമാർ രക്ഷപെട്ടു.
വിഗ്രഹത്തിൽ ചാർത്തിയിരുന്ന വെള്ളി ആഭരണങ്ങൾ, ശ്രീകോവിലിന്റെ പടികളിൽ പതിച്ചിരുന്ന വെള്ളിയുടെ പാളികൾ തുടങ്ങിയവ ചാക്കിൽ കെട്ടിയ നിലയിൽ ക്ഷേത്രത്തിനകത്ത് കണ്ടെത്തി.കാസർകോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ മേൽനോട്ടത്തിൽ കുമ്പള പൊലിസ് അന്വേഷണം തുടങ്ങി.