അനാഥാലയത്തിന്റെ മറവിൽ പാലക്കാട്ട് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ എത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും. രേഖകളില്ലാതെയാണ് പതിനാലു ആൺകുട്ടികളെ താമസിപ്പിച്ചതെന്ന് കണ്ടെത്തി. അനാഥാലയ നടത്തിപ്പിന് അനുമതിയില്ലാത്തതിനാൽ ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു.
നാലുദിവസം മുൻപാണ് പാലക്കാട് മേനോൻപാറയിലെ വാടകവീട്ടിൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെത്തിയത്. അംഗൻവാടി ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ശിശുക്ഷേമസമിതി ഒാഫീസർ വീട് പരിശോധിച്ച് നിയമലംഘനം കണ്ടെത്തി. ഡൽഹി കേന്ദ്രമാക്കിയുളള ഗ്രേസ് കെയർ മൂവ്മെന്റ് എന്ന സന്നദ്ധസംഘടന മേനോൻപാറയിൽ പ്രവർത്തനം തുടങ്ങാനിരിക്കുന്ന അനാഥാലയത്തിന്റെ പേരിലായിരുന്നു പതിനാല് ആൺകുട്ടികളെ എത്തിച്ചത്.
ഒരോ കുട്ടികളെക്കുറിച്ചും പ്രത്യേകം രേഖകളുണ്ടാകണം. ഏത് സംസ്ഥാനങ്ങളിൽ നിന്നാണോ കുട്ടികളെ കൊണ്ടുവന്നത് ആ സംസ്ഥാനത്തെ ശിശുക്ഷേമ സമിതിയുടെ അനുമതിയും േവണമെന്നിരിക്കെ ഇതൊന്നും സ്ഥാപനത്തിന്റെ ചുമതലപ്പെട്ടവരുടെ കൈവശം ഉണ്ടായിരുന്നില്ല. കുട്ടികളുടെ സംരക്ഷണം പാലക്കാട് ചൈൽഡ്്്വെൽഫെയർ കമ്മിറ്റിക്ക് കൈമാറി.
ഡൽഹിയിലെ ഗ്രേസ് കെയർ സ്ഥാപനത്തിൽ ആറുവർഷമായി ഒപ്പമുളള കുട്ടികളാണെന്നും വരുംദിവസങ്ങളിൽ ആവശ്യമായ രേഖകൾ ഹാജരാക്കുമെന്നും സ്ഥാപനത്തിന്റെ മാനേജർ മാവേലിക്കര സ്വദേശി മാത്യു ജോർജ് പറഞ്ഞു. ജില്ലാ ശിശുക്ഷേമസമിതിയുടെ ശുപാർശപ്രകാരം സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടരും.