മഞ്ചേരി മെഡിക്കൽ കോളജിലെ അധ്യാപകക്ഷാമവും പരിമിതികളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.ബി.ബി.എസ് വിദ്യാർഥികൾ നിരാഹാര സമരം തുടങ്ങി. മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയെ തെറ്റിദ്ധരിപ്പിച്ചാണ് മെഡിക്കൽ കോളജ് അംഗീകാരം നിലനിർത്തുന്നതെന്നും വിദ്യാർഥികൾ പറയുന്നു.
2013ൽ മെഡിക്കൽ കോളജ് ആയി പ്രഖ്യാപിച്ചെങ്കിലും നിലവിൽ ജനറൽ ആശുപത്രിയുടെ സൗകര്യം പോലുമില്ല. എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ഒരു വിഭാഗത്തിലും ആവശ്യത്തിന് വേണ്ടതിന്റെ പകുതി പോലും അധ്യാപകരില്ല. അത്യാഹിത വിഭാഗത്തിൽ പനിയും ചുമയും ഒഴികെയുളള രോഗങ്ങളുമായി വരുന്നവരെയെല്ലാം റഫർ ചെയ്യുകയാണ് പതിവുരീതി.
ആദ്യ മൂന്നു വർഷത്തെ എം.ബി.ബി.എസ് ഫലം വന്നപ്പോൾ മഞ്ചേരി മെഡിക്കൽ കോളജ് പഠനനിലവാരത്തിൽ മുന്നിലാണ്. പഠനം പൂർത്തിയാക്കി ഒരു ബാച്ച് പുറത്തിറങ്ങാറായിട്ടും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടില്ല. അഞ്ചു വിദ്യാർഥികളാണ് മെഡിക്കൽ കോളജിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. പരിഹാരമില്ലെങ്കിൽ ജില്ലാ ആസ്ഥാനത്തേക്ക് സമരം മാറ്റാനാണ് തീരുമാനം. വിദ്യാർഥികളുടെ പഠനവുമായി ബന്ധപ്പെട്ട നിലവിലെ പരിമിതികൾ പരിഹരിക്കാമെന്ന് മന്ത്രി അടക്കം വാക്കു നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.