നിലമ്പൂർ നഞ്ചൻകോട് റയിൽപാത വിഷയത്തിൽ വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. ജില്ലയിലെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ആശങ്കകൾ പരിഹരിക്കാനായില്ല. എന്നാൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കർണാടക കാണിച്ചിരുന്ന താൽപര്യം ഇപ്പോഴില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന നിലപാടിലാണ് എൽഡിഎഫ്.
നിലമ്പൂർ നഞ്ചൻകോട് പാതയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിൽനിന്ന് ഡിഎംആർസി പിൻവാങ്ങിയതോടെയാണ് ജനകീയ പ്രതിഷേധം ആരംഭിച്ചത്. ജില്ലയിലെ എം.പിയും, എംഎൽഎമാരും മുഖ്യമന്ത്രിയെകണ്ട് കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും പരിഹാരമുണ്ടായില്ല. കർണാടകയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. വനത്തിലൂടെ സർവേ നടത്താനുള്ള അനുമതിക്കായി കർണാടക സർക്കാരിന് കത്തയ്ക്കും. പക്ഷേ ഡിഎംആർസിക്ക് നൽകാനുള്ള രണ്ടുകോടിരൂപയുടെ കാര്യത്തിൽ വ്യക്തതയില്ല. വനത്തിലൂടെ സർവേ നടത്താനുള്ള അനുമതി കർണാടക സർക്കാർ നൽകിയാൽ മാത്രമെ പണം അനുവദിക്കുകയുള്ളുവെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ സർക്കാരിനോട് കർണാടക കാണിച്ച താൽപര്യം ഇപ്പോൾ ഇല്ലാത്തതാണ് പ്രധാന തടസമെന്ന് ജില്ലാ എൽഡിഎഫ് യോഗം കുറ്റപ്പെടുത്തി. അതേസമയം വയനാടുവഴി റെയിൽപാതവേണമെന്ന ആവശ്യത്തിന് പിന്തുണയുമായി ജില്ലയിലെ കിടപ്പുരോഗികളും സമരത്തിനിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. നിലമ്പൂർ നഞ്ചൻകോട് പദ്ധതി ഇടതുസർക്കാർ അട്ടിമറിച്ചുവെന്നാരോപിച്ച് നാളെ യുഡിഎഫും എൻഡിഎയും ജില്ലയിൽ പന്ത്രണ്ട് മണിക്കൂർ ഹർത്താൽ നടത്തും.