കോഴിക്കോട് മിഠായിത്തെരുവിലെ 26 കടകൾകൂടി അടച്ചുപൂട്ടാൻ കലക്ടറുടെ ഉത്തരവ്. തീപിടിത്തം തടയാനുള്ള മുൻകരുതൽ സ്വീകരിക്കാത്തതിനാലാണ് നടപടി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പരിശോധന പൂർത്തിയായതോടെ 441 കടകൾക്കാണ് പൂട്ടുവീണത്. മൂന്നുദിവസമായി നടന്ന കർശന പരിശോധനയെത്തുടർന്നാണ് തീപിടിത്തം തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്ത കടകൾ അടച്ചുപൂട്ടാൻ കലക്ടർ ഉത്തരവിട്ടത്. ആദ്യദിവസത്തെ പരിശോധനയിൽ 192 കടകൾക്കും രണ്ടാംദിനം 223 കടകൾക്കുമാണ് പൂട്ടുവീണത്.
സ്പെഷ്യൽ തഹസിൽദാർ അനിതകുമാരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് എട്ട് സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന പൂർത്തിയാക്കിയത്. പ്രാഥമിക പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ 1358 കടകളിലാണ് ഉദ്യോഗസ്ഥർ വീണ്ടുമെത്തിയത്. അഗ്നിശമന സംവിധാനങ്ങൾ ഘടിപ്പിച്ചും പഴയ വയറിങ് മാറ്റിയും മാത്രമേ അടച്ചുപൂട്ടിയ കടകൾക്ക് ഇനി തുറന്നുപ്രവർത്തിക്കാനാകു. വ്യാപാരികളുടെ പരാതികളിൽ ചില കടകൾക്ക് രണ്ടുദിവസത്തെ സാവകാശം കലക്ടർ യു.വി.ജോസ് അനുവദിച്ചിട്ടുണ്ട്.