മലപ്പുറം ജില്ലയിലെ മലയോര മേഖലയുടെ ആശ്രയമായ കാളികാവ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാതെ പ്രതിസന്ധിയിലേക്ക്. കുടിവെളള ക്ഷാമം മൂലം കിടത്തി ചികിൽസ തൽക്കാലത്തേക്ക് നിർത്തിവക്കാൻ ആലോചിക്കുന്നുണ്ട്. കാളികാവ്, കരുവാരകുണ്ട്, തുവ്വൂർ, ചോക്കാട് പഞ്ചായത്തുകളിൽ നിന്നായി എല്ലാ ദിവസവും ഏഴുനൂറിലധികം രോഗികളാണ് ഒ.പിയിലെത്തുന്നത്.
നിലവിലുളള മെഡിക്കൽ സൂപ്രണ്ട് ഡോ. വി. നജീബ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചു. ബാക്കിയുളള അഞ്ചു ഡോക്ടർമാരിൽ മൂന്നു പേരും സ്ഥലം മാറ്റത്തിന് അപേക്ഷിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ തദ്ദേശ ഭരണകാലത്തെ നടന്ന ചില നിർമാണങ്ങളുമായി ബന്ധപ്പെട്ട് അഴിമതി സംശയിച്ച് നൂറു
കണക്കിന് വിവരാവകാശ അപേക്ഷകള്‍ കമ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ എത്തുന്നുണ്ട്. ചികിൽസക്കൊപ്പം ഒാരോ ദിവസവും ലഭിക്കുന്ന വിവരാവകാശ അപേക്ഷകൾക്കെല്ലാം മറുപടി കൊടുക്കാൻ സമയം കിട്ടുന്നില്ലെന്നാണ് ഡോക്ടർമാർ അനൗദ്യോഗികമായി പറയുന്നത്. ആവശ്യത്തിന് ഒാഫീസ്
ജീവനക്കാരില്ലാത്തതും ഡോക്ടർമാരുടെ ജോലിഭാരം ഇരട്ടിയാക്കുന്നുണ്ട്. ആശുപത്രിയിയിൽ കുടിവെളളമില്ലാത്തത് കിടത്തി ചികിൽസയിലുളള രോഗികളേയും കൂട്ടിരുപ്പുകാരേയും പ്രയാസത്തിലാക്കുന്നുണ്ട്. ആശുപത്രി വളപ്പിൽ തന്നെ കുഴൽക്കിണറുണ്ടെങ്കിലും അറ്റകുറ്റ പണികൾ പൂർത്തിയാക്കാത്തതുകൊണ്ട് ഉപയോഗുക്കാനാവുന്നില്ല. വെളളമില്ലെങ്കിൽ കിടത്തി ചികിൽസ നിർത്തി വക്കേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചിട്ടുണ്ട്.