കോഴിക്കോട് മിഠായിത്തെരുവിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്ത നൂറിലധികം കടകൾകൂടി അടച്ചുപൂട്ടാൻ നിർദേശം. ജില്ലാദുരന്തനിവാരണ അതോറിറ്റിയുടെ കർശന പരിശോധന ഇന്നും തുടരുകയാണ്. കാര്യപ്രസക്തമായ പരാതികൾ ലഭിച്ചാൽ അടച്ചുപൂട്ടലിനുള്ള സമയത്തിൽ ഇളവ് നൽകുമെന്ന് കലക്ടർ യു.വി.ജോസ് അറിയിച്ചു
തീപിടിത്തം ഉൾപ്പടെ തടയാനാവശ്യമായ സുരക്ഷാമുൻകരുതലുകളിൽ വിട്ടുവീഴിചയില്ലെന്ന ഉറച്ചനിലപാടിലാണ് ജില്ലാഭരണകൂടം. സ്പെഷ്യൽ തഹസിൽദാർ അനിതകുമാരിയുടെ നേതൃത്വത്തിൽ എട്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് ഇന്നും പരിശോധന. 646 കടകളിലാണ് ഇന്ന് സുരക്ഷാപരിശോധന നടക്കുന്നത്. ഇതിൽ അഗ്നിശമന സംവിധാനങ്ങളുടെ അപര്യാപ്തത കണ്ടെത്തിയ നൂറിലധികം കടകൾക്ക് താഴുവീഴും. ഇന്നലെ 192 കട ഉടമകൾക്കാണ് അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. അവശ്യമെങ്കിൽ രണ്ടുദിവസത്തെ സാവകാശം നൽകാമെന്ന് വ്യാപാരികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കലക്ടർ പറഞ്ഞു
പ്രാഥമിക പരിശോധനയിൽ മിഠായിത്തെരുവിലെ 1250 കടകളിലാണ് ആവശ്യമായ സുരക്ഷാസൗകര്യങ്ങളിലെന്ന് കണ്ടെത്തി നോട്ടിസ് നൽകിയിരുന്നത്. ഈ കടകളിലാണ് ഇപ്പോൾ അന്തിമപരിശോധന നടത്തുന്നത്