കുടിയൊഴിപ്പിക്കപ്പെട്ട ജനതയുടെ അത്യപൂർവമായ കുടുംബസംഗമത്തിന്റെ വിശേഷമറിയാം. ബാണാസുരസാഗർ അണക്കെട്ടിനുവേണ്ടി വയനാട് തരിയോട്നിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങളും അവരുടെ പിൻതലമുറക്കാരുമാണ് ഓർമകൾ പങ്കുവച്ച് ഒത്തുചേർന്നത്.
ഈ ജലാശയത്തിനടിയിൽ ഒരു ഗ്രാമമുണ്ടായിരുന്നു. തരിയോട്. ഇരുപത് വർഷംമുൻപ് ജന്മനാടും, കുടിയേറ്റ പ്രദേശവുമായ തരിയോട് ഉപേക്ഷിച്ച് ഇവിടുത്തുകാർ പലദേശങ്ങളിൽ അഭയം പ്രാപിച്ചു. അന്ന് ചിതറിക്കപ്പെട്ട ജനത ഇന്ന് ഒത്തുചേർന്നു. അതും ഇവരോടൊപ്പം പറിച്ചു മാറ്റപ്പെട്ട തരിയോട് സ്കൂൾ അങ്കണത്തിൽ. പല ചാലുകളായി കിടന്ന ബന്ധങ്ങൾ വർഷങ്ങൾക്ക്ശേഷം സ്നേഹത്തിന്റെ അണക്കെട്ടുയുയർത്തി. ഇരുപത്തിമൂന്ന് വർഷത്തിനുശഷം കണ്ടുമുട്ടിയ രാജമ്മയുടെയും ആലീസിന്റെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.
ഓളപ്പരപ്പിന് അടിയിലുളള ഗ്രാമത്തിന്റെ ഓർമകൾ പങ്കുവച്ചാണ് എല്ലാവരും മടങ്ങിയത്. ഓർമകളിൽ നഷ്ടപരിഹാരത്തിനുളള സമരങ്ങളും, അതിജീവനത്തിന്റെ നാളുകളും നിറഞ്ഞുനിന്നു. ഇനിയും ഒത്തുചേരണമെന്ന ആഗ്രഹം പ്രതീക്ഷയായി മനസിൽ സൂക്ഷിച്ചായിരുന്നു യാത്ര പറച്ചിൽ.