കഴിഞ്ഞ ശനിയാഴ്ച വിവാഹ ആഘോഷ ആരവങ്ങളായിരുന്നു കയ്യാർ കൂടാൽ–മേർക്കള മണ്ടേക്കാപ്പ് വീട്ടിൽ. കൃത്യം ഒരാഴ്ചയ്ക്കു േശഷം ഇന്നലെ വീണ്ടുമൊരു ശനിയാഴ്ച വീടും പരിസരവും കണ്ണീരിൽ മുങ്ങി. സഹോദരങ്ങളും ബന്ധുക്കളുമടക്കം ഒരേ വീട്ടിലെ ഏഴുപേരെ വിധി തട്ടിയെടുത്തപ്പോൾ നാടാകെ കരഞ്ഞു.
മേയ് ആറിനു കയ്യാർ ക്രൈസ്‌റ്റ് ദ് കിങ് ചർച്ചിലായിരുന്നു ആൽവിന്റെയും ധർമത്തടുക്ക നേരോളിലെ പോൾ റോഡ്രിഗ്സിന്റെ മകൾ പ്രീമ ഷാരളിന്റെയും വിവാഹം. ദുബായിൽ ഹോട്ടൽ ജീവനക്കാരനായ ആൽവിൻ വിവാഹത്തിനായി ഒരു മാസം മുൻപാണു നാട്ടിലെത്തിയത്. ഈ മാസം അവസാനം ദുബായിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. 25 വർഷമായി പുണെയിലെ അഹമ്മദ് നഗറിൽ താമസിക്കുന്ന ഹെറാൾഡും ഭാര്യ പ്രസീലയും ഇരട്ടമക്കളായ രോഹിതും റോഷനും അടങ്ങുന്ന കുടുംബം മൂന്നിനാണ് നാട്ടിലെത്തിയത്. ഹെറാൾഡിന്റെ മറ്റ് സഹോദരങ്ങളായ മംഗളൂരൂവിലെ പ്രേംപ്രകാശ്, പ്രകാശ്, ഇസ്രയേലിലുള്ള ഹെലൻ, ദുബായിലുള്ള എയർഹോസ്‌റ്റസ് ലവീന എന്നിവരടക്കം സഹോദരങ്ങളായ പത്തുപേരും അവരുടെ കുടുംബാംഗങ്ങളും ആൽവിന്റെ വിവാഹത്തിനുണ്ടായിരുന്നു.
വിവാഹ ആഘോഷങ്ങൾക്കു ശേഷം വേളാങ്കണ്ണിയിലേക്കു യാത്ര പോകാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. ഹെറാൾഡ് മൊന്റേരോയുടെ കാറിലായിരുന്നു യാത്ര. നവദമ്പതികളായ ആൽവിനും ഭാര്യ പ്രീമയും മറ്റുള്ളവരും കൂടെ കൂടി. ഉത്തർപ്രദേശിൽ അധ്യാപികയായിരുന്ന പ്രീമ വിവാഹത്തിനായി ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയതാണ്. ഒന്നിച്ചുള്ള ജീവിതം തുടങ്ങും മുമ്പു മരണം ഇരുവരെയും വേർപിരിച്ചു.
ഗുരുതരമായി പരുക്കേറ്റ പ്രീമ ആശുപത്രിയിൽ ചികിത്സയിലാണ്. സതോറിൻ ദുബായിൽ പെയിന്റിങ് തൊഴിലാളിയാണ്. ആറുമാസം മുമ്പാണ് തറവാടുവീട്ടിനടുത്തുള്ള മണ്ടെക്കാപ്പിലെ പുതിയ വീട്ടിൽ താമസം തുടങ്ങിയത്. അനുജൻ ആൽവിന്റെ വിവാഹത്തിനായാണ് സതോറിൻ നാട്ടിലെത്തിയത്. കയ്യാർ ഡോൺ ബോസ്‌കോ സ്‌കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഷറോന.
11നു രാവിലെ വേളാങ്കണ്ണിയിലെത്തിയ ഹെറാൾഡ് നാട്ടിലുള്ള സഹോദരൻ ഡെൻസിലിനെ വിളിച്ചിരുന്നു. ശനിയാഴ്‌ച രാവിലെ നാട്ടിലേക്ക് മടങ്ങുമെന്നും രാത്രിയോടെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. ഹെറാൾഡിന്റെ സഹോദരൻ ജോണി, ബന്ധുക്കളായ ബെഞ്ചമിൻ ഡി അൽമേഡ, ലാൻസി ഡി അൽമേഡ, പ്രജ്വൽ എന്നിവർ അപകടവിവരം അറിഞ്ഞു വേളാങ്കണ്ണിയിലേക്കു പോയി.