പമ്പ ഗണപതി കോവിലിന് സമീപം നാല് ദിവസത്തിനിടെ രണ്ടാംതവണയും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനംവകുപ്പ് ജാഗ്രതാ നടപടികള്‍ തുടങ്ങി. തീർഥാടനപാതയിൽ പരിശോധന ശക്തമാക്കി. ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കുന്നത് കണക്കിലെടുത്താണ് നടപടി.
ഈ മാസം എട്ടിനാണ് പമ്പ ഗണപതി കോവിലിനോട് ചേർന്നുള്ള പന്തളം രാജ മണ്ഡപത്തിന് സമീപം കടുവയുടെ സാന്നിധ്യമുണ്ടായത്. വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ദൃശ്യം പതിയുകയായിരുന്നു. കഴിഞ്ഞദിവസവും ഇതേസ്ഥലത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ ജാഗ്രതാനിർദേശം.
ആറ് വയസ് പ്രായം തോന്നിക്കുന്ന കടുവ ഉൾവനത്തിലേയ്ക്ക് മാറിയിട്ടില്ല. വീണ്ടും ജലസാന്നിധ്യം തേടിയെത്താനിടയുണ്ട്. ഇടവമാസ പൂജകൾക്കായി ശബരിമല നട വൈകിട്ട് തുറക്കും. അഞ്ച് ദിവസം തീർഥാടകരുടെ സാന്നിധ്യം പാതയിലുണ്ടാകും. ഇതോടെ കടുവയെ കണ്ട ഭാഗത്തും നീലിമലയിലും സ്വാമി അയ്യപ്പൻ പാതയിലും വനപാലകരുടെ പരിശോധന കൂട്ടി. പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ജാഗ്രതയിലാണ്.
സ്വാമിമാർ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുക. മൃഗസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഉദ്യോഗസ്ഥരെ വിവരമറിയിക്കുക തുടങ്ങിയ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. വ്യത്യസ്ത ടോൾ ഫ്രീ നമ്പരുകളും വിവിധയിടങ്ങളിലായി പ്രദർശിപ്പിച്ചിട്ടുണ്ട്. തീർഥാടകരുടെ സാന്നിധ്യം കൂടുന്നതോടെ
കടുവ ഉൾവനത്തിലേയ്ക്ക് നീങ്ങുമെന്ന പ്രതീക്ഷയും വനപാലകർ പങ്കുവയ്ക്കുന്നു.