പഴശിരാജാവ് വീരമൃത്യുവരിച്ച വയനാട് പുൽപ്പളളിയിലെ മാവിലാംതോട്ടിൽ മൂന്നു വർഷം മുൻപാരംഭിച്ച വികസന പ്രവർത്തനം ഇന്നും ഇഴഞ്ഞു നീങ്ങുന്നു. കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്ന സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. ഇതാണ് പഴശിയുടെ പടയോട്ടം അവസാനിച്ച മണ്ണ്. ചരിത്രം വായിച്ചും സിനിമ കണ്ടും മാവിലാംതോട് കാണാനെത്തിയാൽ നിങ്ങൾ നിരാശരായി മടങ്ങേണ്ടിവരും.
ബ്രിട്ടീഷുകാർപോലും ബഹുമാനിച്ച ചരിത്ര പുരുഷൻ. പക്ഷേ സ്വന്തംനാട് പഴശിരാജാവിന് നൽകുന്ന അനാദരവിന്റ ഒരുവശമാണ് മാവിലാംതോട്. കുട്ടികളുടെ കളിസ്ഥലമായി മാറിയ സ്മൃതിമണ്ഡപം. ചരിത്രംതേടിയെത്തുന്നവർക്ക് കാര്യങ്ങൾ ചോദിച്ചറിയാൻ പോലും ആരുമില്ല. മുടന്തിനീങ്ങുന്ന നിർമാണങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ അധികൃതർ തയ്യാറാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ലൈബ്രററി കെട്ടിടമാകട്ടെ പ്രാവുകളുടെ കേന്ദ്രമായി. ഒരുതവണ വന്നവർ പിന്നീട് ഇവിടേക്ക് വരാറില്ലെന്നും പ്രദേശവാസികൾ പറയുന്നു.
രണ്ടാംഘട്ട നിർമാണങ്ങൾക്കായി ഒരുകോടി പത്തൊൻമ്പത് ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഒന്നാംഘട്ടം പോലും പൂർത്തീകരിക്കാതെ എങ്ങനെ രണ്ടാംഘട്ടം തുടങ്ങുമെന്ന് നാട്ടുകാർ ചോദിക്കുന്നു. ചുറ്റുമതിൽ, കുട്ടികളുടെ കളിസ്ഥലം, പാർക്കിങ് ഗ്രൗണ്ട്, ടിക്കറ്റ് കൗണ്ടർ തുടങ്ങിയവയുടെ പണികളാണ് പ്രധാനമായും അവശേഷിക്കുന്നത്.