ഭാരതപ്പുഴയിലെ തൃത്താല വെളളിയാങ്കല്ല് റഗുലേറ്ററിലും ജലനിരപ്പു താഴ്ന്നു. ഇതോടെ തൃശൂർ, പാലക്കാട് ജില്ലകളിലെ കുടിവെളളപദ്ധതികളുടെ പ്രവർത്തനം സ്തംഭിക്കും. മൂന്നു നഗരസഭകൾക്കും പത്തു പഞ്ചായത്തുകൾക്കും നൽകാനായി ഇനി പത്തുദിവസത്തേക്കുളള വെളളം മാത്രമാണ് അവശേഷിക്കുന്നത്.
2007 സെപ്റ്റംബറിൽ വെള്ളിയാങ്കല്ല് റഗുലേറ്റർ പ്രവർത്തനക്ഷമമായതിനുശേഷം ജലനിരപ്പ് താഴ്ന്നത് ഇതാദ്യമായി. ഭാരതപ്പുഴയിലെ മണൽ കുഴികളിലും ചെറിയ ചാലുകളിലും മാത്രമായി ഒതുങ്ങുന്ന വെളളം വെളളം കുടിവെളള പദ്ധതികൾക്ക് മതിയാവുകയില്ല.
ജലനിരപ്പു താഴ്ന്നതുമൂലം ചാലു കീറിയും , മോട്ടോർ ഉപയോഗിച്ച് വെളളം പമ്പ് ചെയ്തുമാണ് കുടിവെളളപദ്ധതികളുടെ പമ്പ് ഹൗസിലേക്ക് എത്തിക്കുന്നത്. പുഴയോട് ചേർന്നുള്ള കോളനികളിൽ പോലും ശുദ്ധജലം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുളളതെന്ന് നാട്ടുകാർ പറയുന്നു. പാലക്കാട് ജില്ലയിലെ നാലും തൃശൂരിെല ആറു പഞ്ചായത്തുകളിലുമായി കുടിവെളളക്ഷാമം രൂക്ഷമാകും. കൂടാതെ കുന്നംകുളം , ഗുരുവായൂർ , ചാവക്കാട് നഗരസഭാ പ്രദേശങ്ങളിലും വെളളിയാങ്കല്ല് റഗുലേറ്ററിൽ നിന്നാണ് വെളളം നൽകിയിരുന്നത്.