കോഴിക്കോട് കോതി ബീച്ചിൽ കടലാക്രമണം രൂക്ഷം. കടൽഭിത്തി തകർന്നു. ബീച്ച് റോഡിലേക്കും വെള്ളം കയറി.
തുടർച്ചയായി രണ്ടാം ദിവസവും കോഴിക്കോട് കടലാക്രമണം തീരപ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി. കോതി ബീച്ചിൽ രണ്ടിടത്ത് കടൽഭിത്തി തകർന്ന് വെള്ളം റോഡിലേക്കൊഴുകി. നാൽപതോളം കുടുംബങ്ങൾ ആശങ്കയിലാണ്. അശാസ്ത്രീയമായ കടൽഭിത്തി നിർമാണമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്ന് നാട്ടുകാർ പറയുന്നു. കൂറ്റൻ കല്ലുകൾക്കു പകരം ചെറിയവ ഉപയോഗിച്ച് കടൽഭിത്തി നിർമിച്ചതാണ് വിനയായത്.
പുലിമുട്ടിന്റെ വീതി കൂട്ടിയാൽ മാത്രമേ ഈ പ്രദേശത്ത് കടലാക്രമണം പ്രതിരോധിക്കാൻ കഴിയൂ. ബീച്ച് റോഡിന്റെ നിർമാണം പൂർത്തിയായ ഭാഗത്താണ് വെള്ളം കയറിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ. പൊലീസ്, നാട്ടുകാരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. എലത്തൂരും ഭട്ട് റോഡ് ബീച്ചും കടലാക്രമണ ഭീഷണി നേരിടുകയാണ്.